ന്യൂഡൽഹി : രാജ്യത്ത് വിവാഹത്തിന് മുൻപുള്ള കൗൺസിലിംഗ് നിർബന്ധമാക്കാൻ നിയമം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിലാണ് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പങ്കാളികൾ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താനും വിവാഹത്തിന്റെ യഥാർത്ഥ ലക്ഷ്യങ്ങൾ കൈവരിക്കാനും വിവാഹത്തിന് മുമ്പുള്ള കൗൺസിലിംഗ് സഹായിക്കുമെന്ന് ഹർജിയിൽ പറയുന്നു. സംഘർഷങ്ങൾ പരിഹരിക്കാനും ഇത് സഹായിക്കും. അതിനാൽ ഇതിനായി ഒരു കോഴ്‌സ് രൂപകൽപ്പന ചെയ്യണം. ഭരണഘടനയിലെ ആർട്ടിക്കിൾ 21, 39 എന്നിവയും ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്.
വിവാഹമോചന വിഷയവുമായി ബന്ധപ്പെട്ട് ദിനംപ്രതി 20 പേരാണ് ആത്മഹത്യ ചെയ്യുന്നതെന്ന നാഷണൽ ക്രൈം ബ്യൂറോ ഓഫ് റെക്കോർഡ്‌സിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിൽ മാസ്റ്റർ ട്രെയ്‌നറും ഗ്ലോബൽ ഗുഡ്വിൽ അംബാസ്സഡറുമായ ബാബ അലക്‌സാണ്ടർ ഹർജിയിൽ ഒപ്പുവെച്ചു. അഡ്വ. റോബിൻ രാജു മുഖേനയാണ് ഹർജി ഫയൽ ചെയ്തത്.
Comments