മെയ്ഫീൽഡ്; അമേരിക്കയിലെ ആറ് സംസ്ഥാനങ്ങളിലുണ്ടായ ചുഴലിക്കാറ്റിൽ മരണം 88 കടന്നതായി ഔദ്യോഗിക സ്ഥിരീകരണം. ഏറ്റവും കൂടുതൽ നാശം വിതച്ച കെന്റുക്കിയിൽ മരണസംഖ്യ ഉയരുകാണ്. സംസ്ഥാനത്തെ നാശനഷ്ടങ്ങളുടെയും മരണസംഖ്യയുടെയും കണക്ക് എതാനും ദിവസത്തിനുള്ളിൽ പുറത്തുവിടുമെന്ന് കെന്റുക്കി ഗവർണർ അറിയിച്ചു.
മരണസംഖ്യ 100 കവിയുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. കെന്റുക്കിയിൽ മാത്രം 74 മരണം ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് വയസുള്ള കുട്ടികൾ മുതൽ 86കാരായ വൃദ്ധർ ഉൾപ്പടെയുള്ളവർ ചുഴലിക്കാറ്റിനെ തുടർന്ന് മരിച്ചിട്ടുണ്ടെന്നും കെന്റുക്കി ഗവർണർ അറിയിച്ചു.
അതേസമയം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കെന്റുക്കിയിലും ബൈഡൻ എത്തുമെന്നാണ് വിവരം. ഇതിനിടെ ചുഴലിക്കാറ്റിൽ കെന്റുക്കിയിലെ മെഴുകുതിരി ഫാക്ടറി തകർന്നത് ഏറെ പരഭ്രാന്ത്രി സൃഷ്ടിച്ചിരുന്നു. എന്നാൽ ഫാക്ടറി ജീവനക്കാരായ 94 പേർ സുരക്ഷിതരാണെന്നാണ് വിവരം. എട്ട് പേർ മരിച്ചതായും എട്ട് പേരെ കാണാനില്ലെന്നും റിപ്പോർട്ടുകളുണ്ട്.
ചിരിത്രത്തിലെ ഏറ്റവും മോശം ചുഴലിക്കാറ്റാണ് കെന്റുക്കിയെ ബാധിച്ചതെന്നും സംസ്ഥാനത്ത് ആദ്യമായാണ് ചുഴലിക്കാറ്റിനെ തുടർന്ന് ഇത്രയും നാശനഷ്ടങ്ങൾ സംഭവിക്കുന്നതെന്നും ഗവർണർ പറഞ്ഞിരുന്നു. കെന്റുക്കി കൂടാതെ മറ്റ് സംസ്ഥാനങ്ങളിലായി 14 മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആമസോൺ ഗോഡൗണിലുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ സമയത്ത് രാത്രി ഷിഫ്റ്റിൽ ജോലി ചെയ്തിരുന്നവർക്കാണ് അപകടം സംഭവിച്ചത്. ക്രിസ്മസിനോട് അനുബന്ധിച്ച് ലഭിച്ച ഓർഡറുകൾ തരംതിരിക്കുന്ന തിരക്കിലായിരുന്നു തൊഴിലാളികൾ. തിങ്കളാഴ്ച മാത്രം 26,000ത്തിലധികം പേർ കെന്റുക്കിയിൽ വൈദ്യുതിയില്ലാതെ ബുദ്ധിമുട്ടിയിരുന്നു.
Comments