തൃശൂർ: അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികൾക്ക് നേരെ കാട്ടാന ആക്രമണം. കോതമംഗലം സ്വദേശി അലന് ആക്രമണത്തിൽ പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതിരപ്പിള്ളി കണ്ണൻ കുഴിയിലാണ് സംഭവം. ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റാണ് അലന് പരിക്കേറ്റത്. കോതമംഗലം കുട്ടമ്പുഴ പയ്യാലയിൽ ബേബിയുടെ മകനാണ് 26കാരനായ അലൻ. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു ആക്രമണം.
അതിരപ്പിള്ളി റെയിൻ ഫോറസ്റ്റ് റിസോർട്ടിൽ താമസിക്കുകയായിരുന്ന അലനും സുഹൃത്തുക്കളും രാവിലെ നടക്കാൻ ഇറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്. റിസോർട്ട് വളപ്പിൽ അപ്രതീക്ഷിതമായി ആനയുടെ മുമ്പിൽ ചെന്നുപെടുകയായിരുന്നു സംഘം. ഓടി രക്ഷപ്പെട്ടാൻ ശ്രമിക്കുന്നതിനിടയിൽ ആന ആക്രമിച്ചു.
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനോട് ചേർന്നാണ് സംഘം താമസിച്ചിരുന്ന റെയിൻ ഫോറസ്റ്റ് റിസോർട്ട് സ്ഥിതിചെയ്യുന്നത്. അതിരപ്പിള്ളി പഞ്ചായത്തിന്റെ വഴിയടക്കമുള്ള സ്ഥലം അനധികൃത കയ്യേറ്റം നടത്തിയാണ് റിസോർട്ട് നിർമിച്ചതെന്ന് ആരോപണമുണ്ട്. അതിനാൽ ഇവിടെ ആനയടക്കമുള്ള വന്യജീവികൾ കയറാതിരിക്കാനായി ഫെൻസിങ്ങോ സംരക്ഷണ വേലിയോ ഇല്ല. ഇതുവഴി മൃഗങ്ങൾക്ക് പുഴ കടന്ന് റിസോർട്ട് വളപ്പിലേക്ക് കയറാൻ എളുപ്പമാണ്. ഈ വിവരം അറിയാമായിരുന്നിട്ടും ഇക്കാര്യം മറച്ചുവെച്ചാണ് റിസോർട്ട് അധികൃതർ വിനോദ സഞ്ചാരികളെ താമസിപ്പിക്കുന്നത്. കൃത്യമായ ജാഗ്രതാ നിർദേശം വിനോദസഞ്ചാരികൾക്ക് ലഭിക്കാതിരുന്നതാണ് ആക്രമണത്തിന് വിധേയരാകാൻ കാരണം.
Comments