ന്യൂഡൽഹി: കുട്ടികൾക്കുള്ള കൊറോണ വാക്‌സിൻ നിർമ്മാണം ആറ് മാസത്തിനുള്ളിൽ പുർത്തിയാകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല. കുട്ടികൾക്കുള്ള നൊവാവാക്‌സ് കൊറോണ വാക്‌സിൻ ആറ് മാസത്തിനുള്ളിൽ അവതരിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദാർ പൂനാവാല.
‘കുട്ടികളിൽ ഗുരുതരമായ രോഗങ്ങൾ കണ്ടിട്ടില്ല. ഭാഗ്യവശാൽ പരിഭ്രാന്തി പരത്തുന്ന ഒന്നും തന്നെ കുട്ടികളിൽ കണ്ടെത്തിയിട്ടില്ല, എന്നിരുന്നാലും ആറ് മാസത്തിനുള്ളിൽ ഞങ്ങളുടെ വാക്‌സിനെത്തും. ഇപ്പോൾ അവസാനഘട്ട പരീക്ഷണത്തിലാണ്. മൂന്ന് വയസ്സുവരെയുള്ള കുട്ടികളിൽ മികച്ച ഫലപ്രാപ്തിയാണ് വാക്‌സിൻ കാണിച്ചത്’ അദാർ പൂനാവാല പറഞ്ഞു.
അതേസമയം കൊറോണയുടെ പുതിയ വകഭേദം ഒമിക്രോൺ കുട്ടികളെ എങ്ങനെ ബാധിക്കുമെന്ന് ഇതുവരെ പറയാനായിട്ടില്ല. എന്നാൽ കുട്ടികളെ കൊറോണ ഇതുവരെ ഗുരുതരമാക്കിയിട്ടില്ലെന്നാണ് വിലയിരുത്തൽ. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിൻ നിർമ്മാതാക്കളാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട്. പ്രതിവർഷം 1.5 ബില്യൺ ഡോസ് വാക്‌സിനാണ് ഇവിടെ നിർമ്മിക്കുന്നത്.
Comments