കാബൂൾ: താലിബാൻ തടവിൽ നിന്നും രക്ഷപെട്ടതിനെ കുറിച്ച് വിവരിച്ച് അഫ്ഗാൻ വനിത ഫുട്ബോൾ ടീം അംഗങ്ങൾ. അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സ്ത്രീകൾക്ക് വലിയ തോതിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ജീവൻ പോലും നഷ്ടമാകുമെന്ന സ്ഥിതി എത്തിയപ്പോഴാണ് വനിത ഫുട്ബോൾ താരങ്ങൾ അഫ്ഗാനിസ്ഥാനിൽ നിന്നും പലായനം ചെയ്തത്. തങ്ങൾ എങ്ങനെയാണ് രാജ്യത്ത് നിന്ന് രക്ഷപെട്ടതെന്നും, ആ സമയത്ത് നേരിട്ട പ്രതിസന്ധികളേക്കുറിച്ചും വിവരിക്കുകയാണ് അഫ്ഗാൻ നാഷണൽ യൂത്ത് ഡെവലപ്മെന്റ് ടീമിന്റെ ക്യാപ്റ്റനായ ചെൽസിയ ഫാൻ സബെർയ. താലിബാന്റെ കടുത്ത പീഡനങ്ങൾക്കിടയിലൂടെയാണ് അവിടെ നിന്ന് പുറത്ത് കടക്കാൻ സാധിച്ചതെന്നും, ജീവനോടെ പുറത്ത് വന്നതിൽ വളരെ സന്തോഷമുണ്ടെന്നും ഇവർ പറയുന്നു. ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തുറന്നു പറച്ചിൽ.
താലിബാൻ ഹെറാത്തിൽ എത്തിയപ്പോൾ ഞാൻ ജോലിസ്ഥലത്തായിരുന്നു. എന്റെ ഭർത്താവാണ് എന്നെ വിളിക്കാനായി വന്നത്. തെരുവുകളിലെല്ലാം താലിബാൻകാർ ആയിരുന്നു. എല്ലായിടത്തും വെടിയൊച്ചകൾ മാത്രം. ആകെ ഭയന്നു പോയി. താലിബാൻ അധികാരത്തിൽ കയറിയതോടെ തിരികെ ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയായി. ഫുട്ബോൾ കളിക്കാരിയായതിനാൽ കൂടുതൽ ഭീഷണി ഉണ്ടായിരുന്നു. ജീവനെടുക്കുമെന്ന ഭീഷണി ശക്തമായതോടെയാണ് അവിടെ നിന്ന് രക്ഷപെടാൻ തീരുമാനിച്ചത്. ഇതിനായി കാബൂളിലെ ഒരു ഹോസ്റ്റലിലാണ് ഞങ്ങൾ ഒത്തുകൂടിയത്. കാബൂളിലും സമാനമായ സ്ഥിതിയായിരുന്നു. ചെക് പോസ്റ്റുകളെല്ലാം അവരുടെ നിയന്ത്രണത്തിലായിരുന്നു. വടിവാളുകളും തോക്കുകളുമായിട്ടാണ് അവർ അവിടെ നിന്നത്. തെരുവുകളിലെല്ലാം അക്രമങ്ങൾ മാത്രമാണ് കാണാനുണ്ടായിരുന്നത്.
ഞങ്ങൾ ഹോസ്റ്റലിൽ തന്നെ ഒളിച്ചിരിക്കുകയായിരുന്നു. ഞങ്ങളെ ആരും കാണില്ലെന്നത് മാത്രമായിരുന്നു പ്രതീക്ഷ. കുറേ ദിവസങ്ങൾ അവിടെ താമസിച്ചു. പുരുഷന്മാരുടെ കൂടെയല്ലാതെ പുറത്തിറങ്ങാനാകുമായിരുന്നില്ല. ഇതിനിടെ കാബൂൾ വിമാനത്താവളത്തിലേക്ക് പോകാൻ അവസരം കിട്ടി. പക്ഷേ വഴിയിൽ വച്ച് ഞങ്ങളെ തടഞ്ഞു. ബസില് നിന്ന് ഞങ്ങളെ ചവിട്ടിപുറത്താക്കുകയായിരുന്നു. ഒടുവിൽ പാകിസ്താൻ അതിർത്തി വഴി കടക്കാൻ തീരുമാനിച്ചു. മുഷിഞ്ഞ വസ്ത്രങ്ങളും ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രങ്ങളും ധരിച്ചായിരുന്നു യാത്ര. ഞങ്ങളതിന് നിർബന്ധിതരാവുകയായിരുന്നു. അതിർത്തിയിൽ കനത്ത ചൂടായിരുന്നു. ഇടയ്ക്ക് മുഖം കാണിച്ചുവെന്നാരോപിച്ച് താലിബാൻകാർ പെൺകുട്ടികളെയെല്ലാം മർദ്ദിച്ചു. കനത്ത ചൂടിൽ മുഖവും മൂക്കും മൂടി നിൽക്കുന്നത് അസാദ്ധ്യമായിരുന്നു. കട്ടിയുള്ള ചാട്ട ഉപയോഗിച്ചാണ് അവർ ഞങ്ങളുടെ പുറത്തും കൈകളിലുമെല്ലാം ആഞ്ഞടിച്ചത്.
അതിനിടെ ഞങ്ങൾ ഫുട്ബോൾ കളിക്കാരാണെന്നതിന്റെ സൂചന ചിലർക്ക് ലഭിച്ചു. ഇതോടെ ഭീഷണിയായി. ഞങ്ങൾക്ക് എല്ലാം തുറന്നു പറയുകയല്ലാതെ മറ്റൊരു നിവൃത്തിയും ഉണ്ടായിരുന്നില്ല. ഞങ്ങൾ അമുസ്ലീങ്ങളാണെന്നും, തൂക്കിലേറ്റുമെന്നും താലിബാൻകാർ ഭീഷണിപ്പെടുത്തി. പക്ഷേ ഭാഗ്യവശാൽ പാകിസ്താന്റെ ഭാഗത്ത് നിന്നും അതിർത്തി കടക്കാനുള്ള അനുമതി ലഭിച്ചു. ആ നിമിഷം തന്നെ അതിർത്തി കടക്കുകയായിരുന്നു. താലിബാൻകാർ തടഞ്ഞിരുന്നെങ്കിൽ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ലെന്നും സബെർയ പറയുന്നു. സ്ത്രീകൾക്ക് കായിക വിനോദങ്ങളിൽ പങ്കെടുക്കാൻ അനുവാദമില്ലെന്ന് താലിബാൻ അധികാരത്തിലേറിയതിന് പിന്നാലെ പ്രഖ്യാപിച്ചിരുന്നു.
Comments