ചെന്നൈ : തിരുനെൽവേലി ഈസ്റ്റ് ജില്ലാ കോൺഗ്രസ് പ്രസിഡൻ്റായിരുന്ന കെ.പി.ജയകുമാറിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കൃഷിയിടത്തിൽ കണ്ടെത്തിയ സംഭവത്തിൽ 30 പേർക്ക് സമൻസ് അയച്ച് പോലീസ്.
കാണാതായി നാലാം ദിവസമാണ് കാരയ് സുട്ടുപുത്തൂരിലെ ഇയാളുടെ വീടിന് സമീപത്തെ തോട്ടത്തിൽ നിന്ന് പാതി കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെടുത്തത്. കാണാതാകുന്നതിനു മുൻപ് ജയകുമാർ പോലീസിൽ പരാതി സമർപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജയകുമാർ എഴുതിയതെന്ന് പറയുന്ന കത്തിൽ പറഞ്ഞിരിക്കുന്ന മുഴുവൻ പേരെയും ചോദ്യം ചെയ്യാൻ പോലീസ് ഒരുങ്ങുന്നത്. തിരുനൽവേലി എസ്പി സിലംബരശന്റെ നേതൃത്വത്തിൽ പൊലീസ് ഏഴു പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം നടത്തി വരികയാണ്.
കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാവ് തങ്കബാലുവിനെ അഞ്ചുതവണ പാർലമെൻ്റ് അംഗവും കേന്ദ്രമന്ത്രിയുമായിരുന്ന ധനുഷ്‌കോടി ആദിതനെ പോലീസ് ചോദ്യം ചെയ്തതായി റിപോർട്ടുണ്ട്.
മരണവുമായി ബന്ധപ്പെട്ട് ജയകുമാർ എഴുതിയ കത്തിൽ പരാമർശമുള്ള കോൺഗ്രസ് പ്രവർത്തകരായ തങ്കബാലു, റൂബി മനോഹരൻ എന്നിവരുൾപ്പെടെ 30 പ്രമുഖർക്ക് സമൻസ് അയച്ചതായി പൊലീസ് സ്ഥിരീകരിച്ചു .മുഴുവൻ അന്വേഷണവും വീഡിയോയിൽ പകർത്തുന്നുണ്ട്. രണ്ട് ദിവസത്തിനകം സംഭവത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിച്ച ശേഷം റിപ്പോർട്ട് തയ്യാറാക്കുമെന്നും പോലീസ് അറിയിച്ചു.
തിരുനെൽവേലി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ജയകുമാറിന്റെ മൃതദേഹം സ്വദേശമായ കാരയ് സുട്ടുപുത്തൂരിൽ സംസ്‌കരിച്ചു.