കോട്ടയം: വൈക്കത്ത് അയൽവാസിയുടെ വെടിയേറ്റ് ചത്ത പൂച്ചയുടെ ശരീരത്തിൽ നിന്നും നാല് സെന്റിമീറ്റർ നീളമുള്ള പെല്ലെറ്റ് പുറത്തെടുത്തു. പെല്ലറ്റ് തുളഞ്ഞു കയറിയതിനാൽ കരളിൽ മുറിവും കുടലിൽ ക്ഷതവും ഏറ്റിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് പൂച്ച ചത്തത്. സംഭവത്തിൽ പോലീസ് അയൽവാസിയായ രമേശനെതിരെ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
ഞായറാഴ്‌ച്ച രാത്രിയാണ് ഏഴ് മാസം പ്രായമുള്ള ചിന്നു എന്ന് വിളിപ്പേരുള്ള പൂച്ചയ്‌ക്ക് വെടിയേറ്റത്. തലയാളം പാരണത്ര പി.കെ രാജന്റേയും സുജാതയുടേയും പൂച്ചയ്‌ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ പൂച്ചയെ കോട്ടയം മൃഗാശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയിരുന്നു. ഇവിടുത്തെ മൃഗഡോക്ടറുടെ നിർദ്ദേശത്തെ തുടർന്ന് തൃപ്പൂണിത്തുറയിലേക്ക് പരിശോധനയ്‌ക്കായി എത്തുകയായിരുന്നു.
നടക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് പൂച്ചയെ ആശുപത്രിയിലെത്തിച്ചത്. തൃപ്പൂണിത്തുറയിലെ എരൂരിലുള്ള ഫെലിക്കൻ മൃഗാശുപത്രിയിലെത്തിച്ച് സ്‌കാനിംഗ് ഉൾപ്പെടെയുള്ള പരിശോധന നടത്തി. സ്‌കാനിംഗിലാണ് പൂച്ചയുടെ കുടലിനേറ്റ മുറിവും കരളിനേറ്റ ക്ഷതവും കണ്ടെത്തുന്നത്. തുടർന്ന് ചികിത്സയിൽ കഴിഞ്ഞ പൂച്ചയെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരണപ്പെടുകയായിരുന്നു.
അയൽവാസിയായ രമേശൻ വളർത്തുന്ന പ്രാവിനെ ചിറകൊടിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. തന്റെ പ്രാവിനെ ആക്രമിച്ചത് പൂച്ചയാണെന്ന് ആരോപിച്ചായിരുന്നു രമേശന്റെ ആക്രമണം. രാജുവും സുജാതയും വളർത്തിയ പതിനഞ്ചിലധികം പൂച്ചയെ ഇതിന് മുൻപും ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നിൽ രമേശൻ ആണെന്ന് സംശയമുണ്ടെന്ന് കുടുംബം പറഞ്ഞു.
Comments