ന്യൂഡൽഹി:ആധാർ കാർഡും തിരിച്ചറിയൽ രേഖയും ബന്ധിപ്പിക്കുന്നതടക്കം വിവിധ വോട്ടെടുപ്പ് പരിഷ്‌ക്കരണ നടപടികൾ ഉടൻ.ഇത് സംബന്ധിച്ച ബിൽ പാർലമെന്റിന്റെ നടപ്പു സമ്മേളനത്തിൽ അവതിരിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു.വോട്ടെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യമാക്കാനും, തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതൽ അധികാരങ്ങൾ നൽകാനും, ഇരട്ടവോട്ടും കള്ളവോട്ടും തടയാനുമായാണ് പുതിയ നിയമപരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
വോട്ടർ ഐഡിയും ആധാറും ബന്ധിപ്പിക്കുന്നതോടെ ഒരാൾക്ക് ഒരിടത്ത് ഒരുവോട്ട് മാത്രമേ ചെയ്യാനാകൂ. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പൈലറ്റ് പ്രോജക്ട് വിജയമെന്ന് കണ്ടെത്തിയിരുന്നു.ഇതിന് പിന്നാലെയാണ് പുതിയ ബിൽ അവതരിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നത്.
ഇതോടെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഒരു വർഷം ഒന്നിലധികം അവസരം നൽകും.ജനുവരി 1, മുതൽ ആദ്യമായി വോട്ട് ചെയ്യുന്ന 18 വയസ്സുകാർക്ക് വർഷം നാല് തവണ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടാകും. നാല് തവണയും നാല് കട്ട് ഓഫ് തീയതികളുമുണ്ടാകും. ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1 എന്നിങ്ങനെ തീയതികളിൽ തുടങ്ങുന്ന കാലാവധികളിലാകും വോട്ടർപട്ടികയിൽ പേര് ചേർക്കാനാകുക. നിലവിൽ വർഷത്തിൽ ഒരു തവണ മാത്രമാണ് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമുള്ളത്.
നേരത്തെ പാൻ കാർഡും ആധാറും ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കി കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇത് പോലെ നിർബന്ധിതരീതിയിലാകില്ല വോട്ടർ ഐഡിയും ആധാറും ബന്ധിപ്പിക്കുന്ന ഉത്തരവെന്നാണ് സൂചന.
ഇതോടൊപ്പം വനിതാസൈനികരുടെ ഭർത്താക്കൻമാർക്കും അവർ താമസിക്കുന്ന നാട്ടിൽ വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യാൻ അവസരമൊരുക്കും. ഇതിനായി ചട്ടത്തിൽ നിലവിൽ ‘ഭാര്യ’ എന്ന് അടയാളപ്പെടുത്തിയ ഇടത്ത് ‘ജീവിതപങ്കാളി’ എന്നായി മാറ്റും.
Comments