തിരുവനന്തപുരം : കേരളത്തിൽ സാമുദായിക ഐക്യം തകർക്കാൻ ശ്രമിക്കുന്ന സിപിഎമ്മിനെതിരെ ജമാഅത്തെ ഇസ്ലാമി. സംസ്ഥാനത്ത് വർഗ്ഗീയ ധ്രുവീകരണം നടത്തുന്നത് സിപിഎമ്മാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എംഐ അബ്ദുൾ അസീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ലീഗിനെതിരായ വിമർശനങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ ജമാഅത്തെ ഇസ്ലാമിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സംസ്ഥാനത്ത് വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാൻ ശ്രമിക്കുന്ന പാർട്ടി സിപിഎമ്മാണ്. കേരളത്തെ അപകടകരമായ സാഹചര്യത്തിലേക്കാണ് പാർട്ടി നയിക്കുന്നത്. അധികാരത്തുടർച്ചയിൽ ലക്ഷ്യം കേന്ദ്രീകരിച്ചപ്പോൾ നിരക്കാത്ത പലതും സിപിഎം ചെയ്തു. മുഖ്യമന്ത്രി പിണറായി ജമാഅത്തെ ഇസ്ലാമിയ്‌ക്കെതിരെ നടത്തിയ പരാമർശങ്ങൾ പദവിയ്‌ക്ക് യോജിക്കാത്തതാണെന്നും അബ്ദുൾ അസീസ് കുറ്റപ്പെടുത്തി.
വിവാദങ്ങൾക്കെൾക്കെതിരെ വളരെ വൈകിയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ്, ഹലാൽ എന്നീ ആരോപണങ്ങളെല്ലാം വളരെ ഗൗരവത്തോടെയാണ് ഭരണകൂടം കാണേണ്ടത്. എന്നാൽ സർക്കാർ ഇത് നോക്കി നിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിയ്‌ക്ക് വിടാനുള്ള സർക്കാരിന്റെ തീരുമാനത്തെയും അബ്ദുൾ അസീസ് വിമർശിച്ചു.
വഖഫ് വിഷയത്തിൽ മുസ്ലീം സമുദായത്തിനകത്ത് ഭിന്നിപ്പുണ്ടാക്കാനാണ് സർക്കാരും സിപിഎമ്മും ശ്രമിക്കുന്നതെന്നും, അത് വിജയിക്കില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Comments