കൊച്ചി: ആരാധനാലയങ്ങളിൽ ഉൾപ്പെടെ കോടതി ഉത്തരവ് ലംഘിച്ച് ശബ്ദമലിനീകരണം ഉണ്ടാക്കുന്ന ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്ത്. കോളാമ്പി, ആംപ്ലിഫയർ ഉൾപ്പെടെയുളള ഉപകരണങ്ങൾ ഉപയോഗിക്കുന്നത് വിലക്കണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും 14 ജില്ലാ കളക്ടർമാർക്കും വിശ്വഹിന്ദു പരിഷത്ത് നിവേദനം നൽകിക്കഴിഞ്ഞു.
തുടർ നടപടികൾ ഉണ്ടായില്ലെങ്കിൽ ബന്ധപ്പെട്ടവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി ജനം ടിവിയോട് പറഞ്ഞു. കോടതി നിരോധിച്ച ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലൂടെ പൊതുജനങ്ങൾക്ക് പ്രത്യേകിച്ച് രോഗികൾക്കും കുഞ്ഞുങ്ങൾക്കും വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്ന് വിശ്വഹിന്ദു പരിഷത്ത് ചൂണ്ടിക്കാട്ടുന്നു.
2000 ആഗസ്റ്റ് മുപ്പതിന് സുപ്രീംകോടതിയും 2013 ജനുവരി 23ന് കേരള ഹൈക്കോടതിയും ഇത്തരം ഉപകരണങ്ങൾ ആരാധനാലയങ്ങളിൽ പോലും ഉപയോഗിക്കരുതെന്ന് ഉത്തരവിട്ടിരുന്നു. എന്നാൽ ചില ആരാധനാലയങ്ങൾ ഈ ഉത്തരവിനെ അവഗണിച്ച് പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ മതാചാരങ്ങളുടെ പേരിൽ ശബ്ദമലിനീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ പിടിച്ചെടുക്കാനും ഭാരവാഹികൾക്കെതിരെ 2000 ലെ ശബ്ദമലിനീകരണ നിയന്ത്രണചട്ടങ്ങൾ പ്രകാരം നിയമ നടപടികൾ എടുക്കാനും അധികാരികൾ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ നിയമപോരാട്ടം നടത്തുമെന്നും വിശ്വഹിന്ദു പരിഷത് മുന്നറിയിപ്പ് നൽകി.
Comments