കോഴിക്കോട്: കേരളത്തിലെ ചെറുപ്പക്കാരിൽ പ്രണയത്തകർച്ചയോടുള്ള പ്രതികരണം അതിതീവ്രമാകുന്ന തലത്തിലേക്ക് നീങ്ങുകയാണ്. പ്രണയ നിഷേധത്തിന്റെ പേരിലും പ്രണയ തകർച്ചയുടെ പേരിലും കൊലപാതകം എന്ന ക്രൂരമായ അവസ്ഥയിലേക്ക് എത്തുകയാണ് നമ്മുടെ യുവത്വം. മാനസയും സൂര്യയും നിതിനയും ഒക്കെ ഉൾപ്പെടുന്ന ലിസ്റ്റിൽ ഇന്ന് ഒരു പെൺകുട്ടി കൂടി ചേർക്കപ്പെട്ടിരിക്കുകയാണ്. കോഴിക്കോട് സ്വദേശിയായ കൃഷ്ണപ്രിയ….
കഴിഞ്ഞ ആഴ്‌ച്ചയാണ് തിക്കോടി പഞ്ചായത്ത് ഓഫീസിലെ ഡാറ്റാ എൻട്രി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ കൃഷ്ണ പ്രിയ ജോലിയിൽ പ്രവേശിച്ചത്. ഇന്ന് രാവിലെ തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നിൽവെച്ചായിരുന്നു നന്ദഗോപൻ എന്ന നന്ദു പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. കൃഷ്ണ പ്രിയയുമായി സംസാരിച്ച് നിൽക്കുന്നതിനിടെ നന്ദു കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തി. ശേഷം കുപ്പിയിൽ നിന്നും പെട്രോൾ ഒഴിച്ച് തീയിടുകയുമായിരുന്നു. ആക്രമണത്തിന് ശേഷം യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയും ചെയ്തു.
ഏറെ കാലമായി കൃഷ്ണ പ്രിയയുമായി പരിചയത്തിലായിരുന്ന നന്ദു നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി ബന്ധുക്കളും അയൽവാസികളും പറയുന്നു. വസ്ത്രം ധരിക്കുന്നതിലും മുടി കെട്ടുന്നതിലുമടക്കം ഇയാൾ നിർദ്ദേശങ്ങൾ നൽകിയിരുന്നു. അത് അനുസരിച്ചില്ലെങ്കിൽ പെൺകുട്ടിയെ ചീത്ത പറയുമായിരുന്നു. അടുത്തിടെ പെൺകുട്ടിയുടെ ഫോണും ഇയാൾ കൈവശപ്പെടുത്തി. കഴിഞ്ഞ ദിവസം വീട്ടിൽ വന്ന് പെൺകുട്ടിയേയും അച്ഛനേയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ബന്ധുക്കൾ പറയുന്നു.
മാനഹാനി ഭയന്നാണ് പോലീസിൽ പരാതി നൽകാതിരുന്നത്. ഇന്ന് രാവിലെ 9.50ന് ബസ് ഇറങ്ങി പഞ്ചായത്ത് ഓഫീസിലേക്ക് കൃഷ്ണ പ്രിയ കയറാനൊരുങ്ങുമ്പോഴാണ് നന്ദു തടഞ്ഞ് നിർത്തിയത്. കൊലപാതകം ലക്ഷ്യമിട്ടായിരുന്നു നന്ദു കൃഷ്ണപ്രിയയെ കാണാനെത്തിയത്. തീ കൊളുത്തുന്നതിന് മുൻപ് തന്നെ കുത്തി പരിക്കേൽപ്പിച്ചതായി കൃഷ്ണ പ്രിയ തന്നെയാണ് പോലീസിനോട് പറഞ്ഞത്.
നാട്ടുകാരാണ് ഇരുവരുടേയും ശരീരത്തിലെ തീ അണച്ച ശേഷം ആശുപത്രിയിലെത്തിച്ചത്. 80 ശതമാനം പൊള്ളലേറ്റ കൃഷ്ണപ്രിയ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. യുവതിയുടെ പോസ്റ്റുമോർട്ടം നാളെ നടക്കും. യുവാവിന്റെ ആരോഗ്യ നിലയും ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Comments