ന്യൂഡൽഹി: ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടും അമേരിക്കയിലെ നൊവവാക്‌സുമായി ചേർന്ന് വികസിപ്പിച്ച കൊവൊവാക്‌സ് വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. അടിയന്തര ഉപയോഗത്തിന് വാക്‌സിൻ ഫലപ്രതമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാലയാണ് കൊവൊവാക്‌സിന് അംഗീകാരം ലഭിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. കൊറോണയ്‌ക്കെതിരെ വാക്‌സിൻ ഫലപ്രദമാണെന്നും വൈറസിൽ നിന്നും രക്ഷയേകുന്നുവെന്നും അദാർ പൂനാവാല ട്വിറ്ററിൽ കുറിച്ചു.
നൊവവാക്‌സുമായി സഹകരിച്ച് ഈ വർഷം ജൂൺ 25 മുതലാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് കൊവൊവാക്‌സിന്റെ വിതരണം രാജ്യത്ത് ആരംഭിച്ചത്. അമേരിക്കയിൽ നടത്തിയ പരീക്ഷണങ്ങളിൽ കൊവൊവാക്സ് 89.3% ഫലപ്രദമാണെന്നു കണ്ടെത്തിയിരുന്നു.
അതേസമയം, കുട്ടികൾക്കുള്ള കൊറോണ വാക്സിൻ നിർമ്മാണം ആറ് മാസത്തിനുള്ളിൽ പുർത്തിയാകുമെന്ന് അദാർ പൂനാവാല അറിയിച്ചിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട്. പ്രതിവർഷം 1.5 ബില്യൺ ഡോസ് വാക്സിനാണ് ഇവിടെ നിർമ്മിക്കുന്നത്.
Comments