ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം നൂറ് കടന്ന സാഹചര്യത്തിൽ, ജനങ്ങൾ കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അനാവശ്യ കൂടിച്ചേരലുകളും, അത്യാവശ്യമല്ലാത്ത യാത്രകളും ഒഴിവാക്കാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, രാജ്യത്തെ 24 ജില്ലകളിൽ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ കൂടുതലാണ്. അതേസമയം, രാജ്യത്തെ ആകെ പോസിറ്റിവിറ്റി ഒരു ശതമാനത്തിൽ താഴെ ആയതിനാൽ ഈ ജില്ലകളിലെ കണക്ക് ആശങ്കപ്പെടുത്തുന്നതാണെന്ന് മന്ത്രാലയം അറിയിച്ചു. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, എറണാകുളം, കൊല്ലം, വയനാട്, പത്തനംതിട്ട എന്നീ ജില്ലകളാണ് പോസിറ്റിവിറ്റി കൂടുതലുള്ള ജില്ലകളിൽ മുൻപന്തിയിലുള്ളത്. ഇതിന് പിന്നാലെ, മിസോറാമിലെ ഖൗസാൾ, സെർച്ചിപ്പ്, ചമ്പായി, മമിത്, ഹ്നാഹ്തിയാൽ, ലുങ്ലെയ്, ഐസ്വാൾ, ലോങ്ട്ലൈ എന്നീ ജില്ലകളും പട്ടികയിൽ ഉണ്ട്.
രാജ്യത്തെ ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം ആശങ്കപ്പെടുത്തുന്നതല്ല. ചില ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് കൂടുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അതാത് സംസ്ഥാനങ്ങൾക്കും ജില്ലാ ഭരണകൂടത്തിനും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് നീതി ആയോഗ് അംഗം വി.കെ പോൾ അറിയിച്ചു. യൂറോപ്പിൽ വൈറസ് വലിയ രീതിയിലാണ് പടരുന്നത്. യുകെയിലെയും ഇന്ത്യയിലെയും സ്ഥിതിഗതികൾ താരതമ്യം ചെയ്യുമ്പോൾ, നമ്മുടെ രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം കുറവാണെങ്കിലും, ഇത് ആശ്വസിക്കാനുള്ള കാര്യമല്ലെന്നും ഡോ.വി. കെ പോൾ അറിയിച്ചു.
യൂറോപ്പിലെ ഒമിക്രോൺ ബാധിതരുടെ എണ്ണവുമായി ഇന്ത്യയിലെ ആകെ ജനസംഖ്യ താരതമ്യം ചെയ്താൽ, രാജ്യത്ത് പ്രതിദിനം 14 ലക്ഷം ഒമിക്രോൺ കേസുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് കണക്കൂട്ടുന്നത്.
Comments