കോഴിക്കോട്: ഒരു കുടുംബത്തിന്റെയാകെ പ്രതീക്ഷയായിരുന്ന കൃഷ്ണപ്രിയയ്‌ക്ക് കണ്ണീരോടെ വിട നൽകി ജന്മനാട്. ആകെയുണ്ടായിരുന്ന നാലര സെന്റ് സ്ഥലത്തിന്റെ വീട്ടുമുറ്റത്ത് തന്നെയാണ് കൃഷ്ണപ്രിയയ്‌ക്ക് ചിതയൊരുക്കിയത്. അന്ത്യവിശ്രമമൊരുക്കാൻ വേറെ സ്ഥലമുണ്ടായിരുന്നില്ല. അച്ഛൻ മനോജിന്റെ ഹൃദ്രോഗം ഗുരുതരമായപ്പോഴാണ് കൃഷ്ണപ്രിയ തന്റെ 22-ാം വയസിൽ ജോലിക്ക് പോയി തുടങ്ങിയത്. എന്നാൽ ആ കുടുംബത്തിന്റെ പ്രതീക്ഷയെല്ലാം തകർക്കുന്ന സംഭവമാണ് ഇന്നലെ അരങ്ങേറിയത്.
എംസിഎ ബിരുദധാരിയായിരുന്നു കൃഷ്ണപ്രിയ. പക്ഷെ വീട്ടിലെ അവസ്ഥകാരണം കിട്ടിയ ജോലിയ്‌ക്ക് പോവുകയായിരുന്നു. എന്നാൽ ജോലി കിട്ടയതിന്റെ അഞ്ചാം ദിനം നടുറോഡിൽ എരിഞ്ഞടങ്ങുക എന്നതായിരുന്നു അവളുടെ വിധി. നന്ദകുമാറുമായി കൃഷ്ണപ്രിയയ്‌ക്ക് സൗഹൃദമുണ്ടായിരുന്നു. അത് വീട്ടുകാർക്കും അറിയാമായിരുന്നു. സൗഹൃദം കൂടുതൽ അടുത്തതോടെ നന്ദകുമാർ നിബന്ധനകളും നിർദ്ദേശങ്ങളുമായി എത്തി. ഇതോടെ അതിൽ നിന്നും കൃഷ്ണപ്രിയ പിന്മാറാൻ തീരുമാനിക്കുകയായിരുന്നു.
ആളുകളോട് സംസാരിച്ചാൽ, നല്ല വസ്ത്രം ധരിച്ചാൽ, നല്ല രീതിയിൽ മുടി കെട്ടിയാൽ എന്നിങ്ങനെ എല്ലാ കാര്യങ്ങൾക്കും നന്ദകുമാർ മകളുമായി വഴക്കിടുമായിരുന്നുവെന്ന് കുടുംബം പറയുന്നു. സംശയരോഗത്തെ തുടർന്ന് കൃഷ്ണപ്രിയയുടെ ഫോൺ പോലും നന്ദകുമാർ കൊണ്ടുപോവുകയുണ്ടായി. എന്നാൽ ഇക്കാര്യങ്ങൾ ഒന്നും തന്നെ ആരോടും കൃഷ്ണപ്രിയ പറഞ്ഞിരുന്നില്ല.
പാവപ്പെട്ട കുടുംബത്തിന് താങ്ങായതും കൃഷ്ണപ്രിയയുടെ പഠനം പോലും നോക്കി നടത്തിയതും നാട്ടുകാരായിരുന്നു. പഠനത്തിൽ മികവ് പുലർത്തിയ കൃഷ്ണപ്രിയയെ ചേർത്ത് നിർത്തുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ നാട്ടുകാരുടേയും വീട്ടുകാരുടേയും എല്ലാവരുടേയും സ്വപ്‌നങ്ങൾ ഒരുപകലിൽ ഇല്ലാതാവുകയായിരുന്നു.
വെള്ളിയാഴ്‌ച്ചയാണ് ദാരുണ സംഭവം ഉണ്ടായത്. അന്ന് രാവിലെ 9.50ന് ബസ് ഇറങ്ങി പഞ്ചായത്ത് ഓഫീസിലേക്ക് കൃഷ്ണ പ്രിയ കയറാനൊരുങ്ങുമ്പോഴാണ് നന്ദകുമാർ തടഞ്ഞ് നിർത്തിയത്. കൊലപാതകം ലക്ഷ്യമിട്ടായിരുന്നു യുവാവ് കൃഷ്ണപ്രിയയെ കാണാനെത്തിയത്. തീ കൊളുത്തുന്നതിന് മുൻപ് തന്നെ കുത്തി പരിക്കേൽപ്പിച്ചതായി കൃഷ്ണ പ്രിയ പോലീസിനോട് പറഞ്ഞിരുന്നു.
Comments