തിരുവനന്തപുരം: ആയിരക്കണക്കിന് ആൾക്കാരെ കുടിയൊഴിപ്പിക്കേണ്ടി വരുന്ന സിൽവർ ലൈൻ പദ്ധതിയുടെ ‘ബ്രാൻഡ് അംബാസിഡർ ‘റോൾ ശശി തരൂർ ഏറ്റെടുത്ത സാഹചര്യം കോൺഗ്രസ് വ്യക്തമാക്കണമെന്ന് കേന്ദ്ര വിദേശകാര്യ, പാർലമെൻററികാര്യ സഹമന്ത്രി വി. മുരളീധരൻ.
പാർട്ടി എംപിയായ ശശി തരൂർ സിൽവർ ലൈനിനായി രംഗത്ത് വരികയും മറുവശത്ത് കോൺഗ്രസ് സിൽവർ ലൈനിനെതിരായ ജനകീയ കൺവെൻഷൻ നടത്തുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. സിൽവർ ലൈൻ പദ്ധതിയിൽ കുടിയൊഴിപ്പിക്കുന്നവർക്ക് ഒപ്പമാണ് കോൺഗ്രസെങ്കിൽ ആദ്യം ചെയ്യേണ്ടത് ശശി തരൂരിന്റെ നിലപാട് തിരുത്തിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു.
തിരുത്തുന്നില്ലെങ്കിൽ പാർട്ടി എന്ത് ചെയ്യുമെന്നത് ജനങ്ങളോട് തുറന്ന് പറയണം. ശശി തരൂർ പറഞ്ഞതാണോ അതോ കെ. സുധാകരൻ പറഞ്ഞതാണോ കോൺഗ്രസിന്റെ നയമെന്ന് വ്യക്തമാക്കണമെന്നും വി. മുരളീധരൻ തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.
സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും പരിസ്ഥിതി ആഘാത പഠനം പോലും നടത്തിയിട്ടില്ലെന്നുമാണ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അഭിപ്രായപ്പെട്ടത്. എന്നാൽ വിശദമായ പഠനം നടത്താതെ സിൽവർ ലൈനിനെ എതിർക്കാനാവില്ലെന്നായിരുന്നു കോൺഗ്രസ് എംപി ശശി തരൂരിന്റെ നിലപാട്. തുടർന്ന് പദ്ധതിക്കെതിരായ യുഡിഎഫ് എംപിമാരുടെ നിവേദനത്തിൽ തരൂർ ഒപ്പുവെച്ചിരുന്നില്ല.
Comments