ബംഗളൂരു: കർണാടകയിൽ മതപരിവരിവർത്തന നിരോധന ബിൽ ഇന്ന് സഭയിൽ അവതരിപ്പിക്കും. നിയമം സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിയമം പ്രാബല്യത്തിൽ വരുന്നതോടെ 10 വർഷം വരെ കഠിന തടവ് ലഭിക്കുന്ന കുറ്റമാണിത്. നേരത്തെ ഉത്തർപ്രദേശ്, ഗുജറാത്ത്, മദ്ധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങൾ മതപരിവർത്തനത്തിനെതിരെ നിയമം പാസാക്കിയിരുന്നു.
കർണാടക സർക്കാരിന്റെ പ്രഖ്യാപനം പുറത്തുവന്നതോടെ കത്തോലിക്ക ബിഷപ്പുമാരുടെ സംഘം ബസവരാജ് ബൊമ്മെയെ സന്ദർശിച്ചിരുന്നു. ബംഗളൂരു ബിഷപ്പുമാരുടെ സംഘമാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്. നിയമത്തിന് തങ്ങളുടെ പിന്തുണയുണ്ടെന്നും ബിഷപ്പുമാർ വ്യക്തമാക്കി. വിവാഹത്തിന് വേണ്ടിയുള്ള മതപരിവർത്തനം നിയമ വിരുദ്ധമാണെന്ന് വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി വിധി പ്രസ്താവിച്ചതിന് പിന്നാലെയാണ് കർണാടകയും നിയമം നടപ്പാക്കാൻ തീരുമാനിച്ചത്.
അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് വിവാഹത്തിന് വേണ്ടിയുള്ള മതപരിവർത്തനം നടത്തുന്നത് കർണാടക നിയമം വഴി നിരോധിക്കും. നിയമം പ്രാബല്യത്തിൽ വരുന്നതോടെ മതപരിവർത്തനവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രവൃത്തികളിൽ ഏർപ്പെട്ടാൽ കഠിന ശിക്ഷ അനുഭവിക്കേണ്ടി വരും. ഉത്തർപ്രദേശാണ് നിയമം ആദ്യം പാസാക്കിയത്.















