ആലപ്പുഴ : രഞ്ജിത്ത് വധത്തിൽ പോലീസിനുണ്ടായ വീഴ്ച തുറന്നു സമ്മതിച്ച് എഡിജിപി വിജയ് സാഖറെ. രഞ്ജിത്തിനെ കൊലപ്പെടുത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്തെങ്കിലും തരത്തിലുള്ള സൂചനകൾ ലഭിച്ചിരുന്നുവെങ്കിൽ തടയാൻ പോലീസിന് കഴിയുമായിരുന്നുവെന്നും വിജയ് സാഖറെ പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആദ്യ കൊല നടന്ന് 12 മണിക്കൂർ തികയുന്നതിന് മുൻപാണ് രണ്ടാമത്തെ സംഭവം ഉണ്ടായത്. രഞ്ജിത്തിനെ അക്രമികൾ ലക്ഷ്യമിട്ടിരുന്നതായി വിവരമൊന്നും ലഭിച്ചിരുന്നില്ല. തീർത്തും അപ്രതീക്ഷിതം ആയിരുന്നു അദ്ദേഹത്തിന് നേരെയുണ്ടായ ആക്രമണം. സൂചന ലഭിച്ചിരുന്നെങ്കിൽ തടയാൻ കഴിയുമായിരുന്നു.
രഞ്ജിത്തിനെ കൊലപ്പെടുത്തിയവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ 12 പേരുണ്ടെന്നാണ് നിലവിൽ ലഭിച്ചിരിക്കുന്ന വിവരം. ഇത് ഇനിയും വർദ്ധിക്കാം. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വ്യക്തമായ തെളിവുകൾ ലഭിച്ച ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും വിജയ് സാഖറെ പറഞ്ഞു.
സംഭവത്തിൽ രാഷ്‌ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാൻ കഴിയില്ല. കേസ് അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Comments