കൊച്ചി: എട്ട് വയസ്സുകാരിയെ പിങ്ക് പോലീസ് പരസ്യ വിചാരണ ചെയ്ത സംഭവത്തിൽ കുട്ടിക്ക് നഷ്ടപരിഹാരം നൽകാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നഷ്ടപരിഹാരം നൽകണമെന്ന കോടതിയുടെ നിർദ്ദേശം തള്ളിക്കൊണ്ടാണ് സർക്കാർ നീക്കം. നമ്പി നാരായണന്റെ കേസ് പോലെ പരിഗണിക്കണമെന്നും, എത്ര നഷ്ടപരിഹാരം നൽകാനാകുമെന്ന് അറിയിക്കണമെന്നും കേസ് അവസാനം പരിഗണിച്ച ദിവസം കോടതി സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. പെൺകുട്ടിയുടെ മൗലിക അവകാശങ്ങൾ ഒന്നും ലംഘിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രേഖാമൂലം സർക്കാർ ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്.
കുട്ടിയുടെ മൗലിക അവകാശ ലംഘനം ഈ കേസിൽ ഉണ്ടായിട്ടില്ല, പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി എടുത്തിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥ ചെയ്ത തെറ്റിന് എടുക്കാൻ കഴിയാവുന്ന പരമാവധി ശിക്ഷ നൽകിയിട്ടുണ്ട്. ഇനിയൊരു നടപടിയും ഉദ്യോഗസ്ഥയ്‌ക്കെതിരെ സാധ്യമല്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
നഷ്ടപരിഹാരം വേണമെങ്കിൽ പെൺകുട്ടിക്ക് സിവിൽ കേസുമായി മുന്നോട്ട് പോകാം. സിവിൽ കോടതിയിൽ ഇത് സംബന്ധിച്ച കേസ് നൽകുന്നതിന് തടസ്സമില്ലെന്നും സർക്കാർ പറയുന്നു. മാത്രമല്ല നാല് സാക്ഷിമൊഴികളും ഈ റിപ്പോർട്ടിനൊപ്പം സർക്കാർ ഹാജരാക്കിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥ ഈ പെൺകുട്ടിക്ക് നേരെ മോശം വാക്കുകൾ ഉപയോഗിക്കുകയോ, മോശമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്നാണ് ഈ നാല് സാക്ഷിമൊഴികളിലും പറയുന്നത്. ഉച്ചയ്‌ക്ക് 1.45ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് ഈ കേസ് പരിഗണിക്കും.
Comments