ലോകത്ത് ഗൂഗിൾ മാപിനെ ആശ്രയിക്കാത്തവരായി ആരുമില്ല. വഴി മാത്രമല്ല എത്ര രൂപ ടോൾ അടക്കണം എന്ന് വരെ ഗൂഗിൾ മാപ്പ് നമുക്ക് പറഞ്ഞ് തരും. ചില സമയം ഗൂഗിൾ മാപ്പ് ചതിക്കാറുമുണ്ട്. ചായക്കട തേടിപോയ ആൾ ബാർബർ ഷോപ്പിലെത്തിയ കഥ നമ്മൾ കേട്ടിട്ടുണ്ട്. ഗൂഗിൾ മാപ് ചതിച്ചാശാനെയെന്ന് നെടുവീർപ്പിടാത്തവരായും ആരും ഉണ്ടാകില്ല. ഇപ്പോഴിതാ ഇതിനൊരു പരിഹാരം നിർദ്ദേശിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. വഴികാണിക്കാൻ പുതിയ ആപ്പിന് രൂപകൽപ്പന ചെയ്തിരിക്കുകയാണ് കേന്ദ്ര ഗതാഗത മന്ത്രാലയം. മൂവ് എന്നാണ് ആപ്പിന് നൽകിയിരിക്കുന്ന പേര്. വഴികാണിക്കുകയും ഗതാഗത കുരുക്കുകൾ നേരത്തേ അറിയിക്കുകയും അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്ന സൗജന്യ നാവിഗേഷൻ ആപ്പാണ് മൂവ്.
കേന്ദ്ര റോഡ് ഗതാഗത ഹൈവെ മന്ത്രാലയം, ഐഐടി മദ്രസ്, ഡിജിറ്റൽ ടെക് കമ്പനിയായ മാപ് മൈ ഇന്ത്യ എന്നിവർ സഹകരിച്ചാണ് മൂവ് അവതരിപ്പിച്ചിരിക്കുന്നത്. ഡ്രൈവർമാർക്ക് വരാനിരിക്കുന്ന അപകടസാധ്യതയുള്ള മേഖലകൾ, സ്പീഡ് ബ്രേക്കറുകൾ, മൂർച്ചയുള്ള വളവുകൾ, കുഴികൾ എന്നിവയെ കുറിച്ചുള്ള ശബ്ദ, ദൃശ്യ അലേർട്ടുകൾ മൂവ് നൽകും. രാജ്യത്ത് റോഡപകടങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങൾ പരമാവധി കുറയ്‌ക്കുക എന്ന റോഡ് ഗതാഗത മന്ത്രാലയത്തിന്റെ കാഴ്ചപ്പാടിന്റെ ഭാഗമാണ് ഈ സംരംഭം. 2020-ൽ നടത്തിയ സർക്കാരിന്റെ ആത്മനിർഭർ ആപ്പ് ഇന്നൊവേഷൻ ചലഞ്ചിൽ വിജയിച്ചാണ് മൂവ് ഔദ്യോഗിക അംഗീകാരം നേടിയത്.
അപകടമേഖലകൾ, സുരക്ഷിതമല്ലാത്ത പ്രദേശങ്ങൾ, റോഡ്, ട്രാഫിക് പ്രശ്‌നങ്ങൾ എന്നിവ മാപ്പുവഴി റിപ്പോർട്ട് ചെയ്യാൻ പൗരന്മാർക്കും അധികാരികൾക്കും സൗകര്യമുണ്ടായിരിക്കും. ഐഐടി മദ്രാസും മാപ്മൈ ഇന്ത്യയും ഈ ഡാറ്റ വിശകലനം ചെയ്യുകയും ഭാവിയിൽ റോഡ് അവസ്ഥ മെച്ചപ്പെടുത്താൻ സർക്കാർ ഇത് ഉപയോഗിക്കുകയും ചെയ്യും. സൗജന്യ ആപ്പ് പ്ലേസ്‌റ്റോറിൽ ലഭ്യവുമാണ്.
ലോകബാങ്കിന്റെ ധനസഹായത്തോടെ മദ്രാസ് ഐ.ഐ.ടിയിലെ ഗവേഷകർ സൃഷ്ടിച്ച ഡാറ്റ അധിഷ്ഠിത റോഡ് സുരക്ഷാ മാതൃക കഴിഞ്ഞ മാസം റോഡ് മന്ത്രാലയം അംഗീകരിച്ചിരുന്നു. 32-ലധികം സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും റോഡുകൾ സുരക്ഷിതമാക്കാനും അടിയന്തര പ്രതികരണം മെച്ചപ്പെടുത്താനും ആപ്പ് സഹായിക്കും. 2030-ഓടെ റോഡ് മരണനിരക്ക് 50 ശതമാനം കുറയ്‌ക്കുക എന്ന ലക്ഷ്യത്തിലെത്തുന്നതിനായി റോഡ് മാപ്പ് വികസിപ്പിക്കാൻ സഹായിക്കുന്നതിന് വിവിധ സംസ്ഥാന സർക്കാരുകളുമായി ഐഐടി സംഘം കരാറിൽ ഒപ്പുവച്ചിട്ടുണ്ട്.
Comments