ന്യൂഡൽഹി: മാദ്ധ്യമ പ്രവർത്തകരോട് ക്ഷുഭിതനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. വിജയ് ചോക്കിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ട്വിറ്ററിലെ പരാമർശത്തെ കുറിച്ച് മാദ്ധ്യപ്രവർത്തകർ ചോദ്യം ഉന്നയിച്ചതാണ് രാഹുലിനെ ചൊടിപ്പിച്ചത്.
ആൾക്കൂട്ട കൊലപാതകങ്ങളെ പരാമർശിച്ചുള്ള രാഹുലിന്റെ ട്വീറ്റിനെ സംബന്ധിച്ച ചോദ്യമാണ് പത്രസമ്മേളനത്തിൽ ഉയർന്നത്. ചോദ്യം ഉന്നയിച്ച മാദ്ധ്യമ പ്രവർത്തകനുനേരെ നിങ്ങൾ സർക്കാറിന്റെ ഏജന്റായി പ്രവർത്തിക്കുന്നത് നിർത്തൂ എന്ന് പറഞ്ഞ് ആക്രോശിക്കുകയായിരുന്നു രാഹുൽഗാന്ധി. കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിനിടയിലും സമാന സംഭവമുണ്ടായി.
പാർലമെന്റിന്റെ സുഗമമായ നടത്തിപ്പിന് പ്രതിപക്ഷ പാർട്ടികൾ സഹകരിക്കുന്നില്ലെന്ന കേന്ദ്ര സർക്കാറിന്റെ ആരോപണത്തെ കുറിച്ച് ചോദ്യം ഉയർന്നതോടെയാണ് രാഹുലിനെ ചൊടിപ്പിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാദ്ധ്യമങ്ങൾക്കുനേരെ വാളെടുക്കുകയാണ് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ.
രാജ്യത്തെ പ്രതിപക്ഷ ശബ്ദത്തെ മാദ്ധ്യമങ്ങൾ അടിച്ചമർത്തുകയാണെന്നും തങ്ങളുടെ മുഖം പൊതുജനങ്ങളിലെത്തുന്നത് മന:പൂർവ്വം തടയുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഒരാളുടെ മുഖം മാത്രമേ കാണുക്കുന്നുള്ളുവെന്നും അയാൾ നിങ്ങൾക്കുവേണ്ടി എന്നെങ്കിലും ശബ്ദം ഉയർന്നിയിട്ടുണ്ടോയെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
Comments