തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പി ടി തോമസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. തന്റെ രാഷ്‌ട്രീയ നിലപാടുകൾ മുൻ നിർത്തി നിയമസഭയ്‌ക്ക് അകത്തും പുറത്തും വിഷയങ്ങൾ അവതരിപ്പിച്ച വ്യക്തിയായിരുന്നു പി.ടി തോമസ്. മികച്ച പ്രാസംഗികനും സംഘാടകനുമായിരുന്നു. ശ്രദ്ധേയനായ പാർലമെന്റേറിയനെയാണ് പി ടി തോമസിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
തനിക്ക് ജ്യേഷ്ഠ സഹോദരനെയാണ് നഷ്ടമായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ‘കോൺഗ്രസ് പ്രസ്ഥാനത്തെ സംബന്ധിച്ച് തീരാനഷ്ടത്തിന്റെ ദിനമാണിന്ന്…. എനിക്ക് വ്യക്തിപരമായി ജ്യേഷ്ഠ സഹോദരനെയാണ് നഷ്ടമായത്. നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാത്ത കോൺഗ്രസ് പോരാളി. എക്കാലത്തും ശരിയുടെ പക്ഷമായിരുന്നു പി.ടിയുടേത്. പരിസ്ഥിതി, സ്ത്രീ സുരക്ഷാ വിഷയങ്ങളിലെ സത്യസന്ധമായ നിലപാടുകൾ ഞാൻ ഉൾപ്പെടെയുള്ള പൊതുപ്രവർത്തകർക്ക് മാതൃകയായിരുന്നു. പശ്ചിമഘട്ട മേഖലയുടെ സംരക്ഷണം മുൻനിർത്തി ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന നിലപാടിനെതിരെ ശക്തമായ പ്രതിഷേധമുയർന്നപ്പോഴും താൻ ശരിയുടെ പക്ഷത്താണെന്ന ഉറച്ച നിലപാടിലായിരുന്നു പി.ടി. പി.ടിയുടെ നിലപാട് മാത്രമായിരുന്നു ശരിയെന്ന് കാലം തെളിയിച്ചതുമാണ്. ശരിക്കുമൊരു പോരാളി… വിയോഗ വാർത്ത വിശ്വസിക്കാനാകുന്നില്ലെന്നും’ വി.ഡി.സതീശൻ പറഞ്ഞു.
ഊർജസ്വലതയും അർപ്പണബോധവുമുള്ള സാമാജികനായും, പാർലമെന്റേറിയനായും, വലിയ ജനപ്രീതി നേടിയ വ്യക്തിയായിരുന്നുപി.ടി തോമസെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന് അനുകൂലമായി പി.ടി.തോമസ് എടുത്ത നിലപാടുകൾ എന്നും ശ്രദ്ധേയമായിരുന്നു.അദ്ദേഹത്തിന്റെ കുടുംബത്തോടും നിയോജകമണ്ഡലത്തിലെ ജനങ്ങളോടും അനുശോചനം അറിയിക്കുന്നു.അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും’,ഗവർണർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അതേസമയം കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി.ടി തോമസ് എംഎൽഎയുടെ നിര്യാണത്തെ തുടർന്ന് കോൺഗ്രസിന്റെ മൂന്ന് ദിവസത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായും, മൂന്ന് ദിവസം ദു:ഖാചരണം നടത്താൻ തീരുമാനിച്ചതായും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി അറിയിച്ചു.
Comments