ഒരിക്കൽ വന്നാൽ വീണ്ടുമെത്താൻ കൊതിപ്പിക്കുന്ന മായാജാലം.. കുടജാദ്രി മലനിരകളിലേക്ക്.. സൗപർണിക നദിയുടെ തീരത്തേക്ക്.. വിദ്യാദേവതയുടെ അരികിലേക്ക്.. ദേവീ മൂകാംബികയുടെ സന്നിധിയിലെത്തുകയെന്നത് ഭക്തരുടെ ജന്മസൗഭാഗ്യം..
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തേക്കുറിച്ച് കേട്ടിട്ടില്ലാത്തവർ വിരളമായിരിക്കും. വിദ്യാരംഭത്തിനും അരങ്ങേറ്റത്തിനുമൊക്കെയായി വിദ്യാദേവതയായ സരസ്വതി ദേവി കുടിയിരിക്കുന്ന കൊല്ലൂരിലേക്ക് പ്രതിവർഷം ഭക്തജനങ്ങളുടെ പ്രവാഹമാണ്. കുടജാദ്രി മലനിരകളിൽ നിന്ന് ഒഴുകിയെത്തുന്ന സൗപർണിക നദിയുടെ തീരത്താണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കർണാടകത്തിലെ ദക്ഷിണ കന്നഡ ജില്ലയിലാണിത്. ദേവിക്കരികിലെത്തുക എന്നത് ജന്മസൗഭാഗ്യമെന്നാണ് ഭക്തരുടെ വിശ്വാസം.
ഒരിക്കൽ വന്നുപോയാൽ വീണ്ടും വീണ്ടുമെത്താൻ കൊതിപ്പിക്കുന്ന ചൈതന്യമാണ് ഇവിടുത്തെ പ്രത്യേകത. ദേവിയുടെ ശക്തിയും കൊല്ലൂരിന്റെ പ്രകൃതിഭംഗിയുമെല്ലാം അതിന് കാരണമെന്നാണ് വിശ്വാസികൾ കരുതുന്നത്. സരസ്വതി ദേവിയുടെ ഭക്തർക്കും പ്രകൃതിയെ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ഇടമാണിത്. അതുകൊണ്ടുതന്നെ കുടജാദ്രിയിലെത്തുന്ന സഞ്ചാരികൾക്ക് എണ്ണി തിട്ടപ്പെടുത്താനാകില്ലെന്ന് പറയേണ്ടിവരും. ക്ഷേത്രത്തിലെ പ്രതിഷ്ഠ ആരാണ് നടത്തിയതെന്ന കാര്യത്തിൽ അനേകം ഐതിഹ്യങ്ങളുണ്ട്.
പരശുരാമനാണ് ദേവിയെ പ്രതിഷ്ഠിച്ചതെന്നും അതല്ല, ആദിശങ്കരനാണ് പ്രതിഷ്ഠയുടെ പിന്നിലെന്നും വിശ്വസിക്കുന്നവരുണ്ട്. ഏറ്റവും കൂടുതൽ പ്രചാരം നേടിയിട്ടുള്ളത് ശങ്കരാചാര്യർ പ്രതിഷ്ഠിച്ചുവെന്ന ഐതിഹ്യമാണ്. കുടജാദ്രിയിൽ തപസുചെയ്ത ശങ്കരന് മുന്നിൽ ദേവി പ്രത്യക്ഷപ്പെട്ടപ്പോൾ തന്നോടൊപ്പം കേരളത്തിലേയ്‌ക്ക് വരാൻ ശങ്കരൻ ദേവിയെ ക്ഷണിച്ചു. പിന്തുടർന്ന് വരുന്ന ദേവിയെ തിരിഞ്ഞ് നോക്കരുതെന്നായിരുന്നു കൽപന. എന്നാൽ യാത്രാമദ്ധ്യേ ദേവി തന്നോടൊപ്പമില്ലേയെന്ന് സംശയം തോന്നിയ ശങ്കരാചാര്യർ തിരിഞ്ഞു നോക്കിയിടത്ത് ദേവി പ്രതിഷ്ഠയായി. നിബന്ധന ലംഘിച്ച അവിടമാണ് ഇന്ന് മൂകാംബികാ ദേവി കുടിയിരിക്കുന്നത്. മൂകാസുരനെ ദേവീ ഇവിടെ വെച്ചാണ് വധിച്ചതെന്നും അതിനാലാണ് മൂകാംബികയെന്ന പേരുവന്നതെന്നും കഥകളുണ്ട്.
ക്ഷേത്രത്തിലെ ശ്രീകോവിലിൽ ജ്യോതിർലിംഗമാണ് പ്രതിഷ്ഠ. സ്വർണരേഖയെന്ന് പറയുന്ന സ്വർണ വർണത്തിലുള്ള ഒരു രേഖ ജ്യോതിർലിംഗത്തിലുണ്ട്. ഈ രേഖ ലിംഗത്തെ രണ്ടായി പകുക്കുകയാണ്. ഇിതലൊന്ന് ത്രിമൂർത്തി ശക്തിയുള്ളതും മറ്റൊരു ഭാഗം സൃഷ്ടിയുടെ അടിസ്ഥാമായ സരസ്വതി, പാർവ്വതി, ലക്ഷ്മീ എന്നീ ദേവതാ സങ്കൽപ്പങ്ങളുമാണ്. ഈ ജ്യോതിർലിംഗത്തിന് പിന്നിലായാണ് ദേവി മൂകാംബികയുടെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്. നൂറ്റിയെട്ട് ശക്തിപീഠങ്ങളിൽ ഒന്നാണിത്. 108ൽ വിശേഷസ്ഥാനമാണ് കൊല്ലൂർ മൂകാംബികയ്‌ക്ക് നൽകുന്നതും.
ഇവിടെ എഴുത്തിനിരിക്കുന്ന കുഞ്ഞുങ്ങൾ വിദ്യാഭ്യാസ രംഗത്ത് അത്യുന്നതങ്ങൾ കൈവരിക്കുമെന്നും അരങ്ങേറ്റം ഇവിടെ നടത്തുന്ന കലാകാരന്മാർ നൈപുണ്യം നേടുമെന്നുമെല്ലാം വിശ്വസമുണ്ട്. കൊല്ലൂർ മൂകാംബിക ക്ഷേത്രം കൊലാപുര ആദി മഹാലക്ഷ്മി ക്ഷേത്രമെന്നും അറിയപ്പെടുന്നു. നവരാത്രികാലമാണ് ക്ഷേത്രത്തിലെ ഏറ്റവും വിശേഷപ്പെട്ട സമയം. അന്നേദിവസം ഇവിടെ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടാറുള്ളത്. നവരാത്രി സമയത്തെ പൂജകളും ചടങ്ങുകളുമെല്ലാം അത്യധികം വിശേഷപ്പെട്ടതാണ്. പറഞ്ഞറിയിക്കാൻ പറ്റാത്ത ചൈതന്യമുണ്ട് ഈ ക്ഷേത്ര നഗരത്തിന്. എപ്പോൾ നാം ഇവിടേയ്‌ക്ക് യാത്രയ്‌ക്കൊരുങ്ങിയാലും ദേവി തന്നെ വിചാരിച്ചാൽ മാത്രമേ മുടക്കം കൂടാതെ ആ സന്നിധിയിൽ എത്തുകയുള്ളുവെന്നാണ് വിശ്വാസം.
Comments