ബ്രസീലിയ: വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി എന്നത് ചില്ലറ സംഭവമല്ലെന്ന് നമുക്കറിയാം. കാരണം അതിൽ ‘ റിസ്ക് എലമെന്റ്സ്’ കൂടുതലാണ്. അപാര ക്ഷമയും ധൈര്യവും സമർപ്പണബോധവും ആവശ്യമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.. അത്തരത്തിൽ എല്ലാ ഗുണമേന്മകളുമുള്ള ഒരു മികച്ച ഫോട്ടോഗ്രാഫർക്ക് ഏതൊരാളെയും അമ്പരപ്പിക്കുന്ന ചിത്രങ്ങൾ പകർത്താനാവുമെന്നത് തീർച്ച. അത്തരത്തിലൊരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും അദ്ദേഹത്തിന്റെ ഫോട്ടോയുമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ചീങ്കണ്ണിയും ജഗ്വാറുമാണ് ചിത്രത്തിലെ താരങ്ങൾ. മനുഷ്യർക്ക് വലിയ പുതുമയുള്ള മൃഗങ്ങൾ അല്ലാതിരുന്നിട്ട് കൂടി ഈ ഫോട്ടോ വൈറലാകാൻ കാരണമുണ്ട്. ചീങ്കണ്ണിയെ വേട്ടയാടുന്ന ജഗ്വാറാണ് ചിത്രത്തിലുള്ളത്. ബ്രസീൽ സന്ദർശിക്കുന്നതിനിടയിൽ 33 കാരനായ ലെയ്റ്റൺ ലം പകർത്തിയ ചിത്രമാണിത്. നദിയിലൂടെ ഗൈഡിനൊപ്പം ബോട്ടിൽ സഞ്ചരിക്കുകയായിരുന്നു ലെയ്റ്റൺ. അപ്പോഴാണ് തടാക കരയിൽ കെയ്മൻ വിഭാഗത്തിൽപ്പെട്ട രണ്ട് ചീങ്കണ്ണികൾ വിശ്രമിക്കുന്നത് കണ്ടത്. പെട്ടെന്ന് ഒരു ജഗ്വാർ വന്ന് ചീങ്കണ്ണിയുടെ തലയിൽ കടിച്ചുവലിച്ചു. ഒരു നിമിഷം പോലും പാഴാക്കാതെ സംഭവം ലെയ്റ്റൺ ക്യാമറയിൽ പകർത്തി.
ചീങ്കണ്ണിയുടെ കഴുത്തിലാണ് ജഗ്വാർ പിടുത്തമിട്ടത്. അതുകൊണ്ട് തന്നെ ചീങ്കണ്ണിയുടെ പ്രതിരോധത്തിന് അവിടെ യാതൊരു പ്രസക്തിയുമില്ലായിരുന്നു. ഇതിന് പിന്നാലെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് ചീങ്കണ്ണിയെ കടിച്ചുവിലിച്ച് ജഗ്വാർ പോയി. എന്നാൽ ഏതാനും മിനിറ്റുകൾക്കുള്ളിൽ ചീങ്കണ്ണിയുമായി തിരിച്ചുവന്നു. ദേ പോയി, ദാ വന്നു എന്ന സംഭവമുണ്ടായത് കുറ്റിക്കാട്ടിൽ തേനീച്ചക്കൂട്ടം ആക്രമിച്ചതിനാലായിരുന്നുവെന്ന് ലെയ്റ്റൺ പിന്നീട് മനസിലാക്കി. മണലിൽ ചീങ്കണ്ണിയുടെ ശരീരം കിടത്തിയ ജഗ്വാർ അൽപസമയത്തിന് ശേഷം പതിയെ തീറ്റയാരംഭിച്ചു. പിന്നീട് പതുക്കെ കാടിനുള്ളിലേക്ക് കടന്നു.
അപൂർവ ചിത്രങ്ങൾ പകർത്താൻ സാധിച്ചതിന്റെ അതിയായ സന്തോഷത്തിലാണ് ലെയ്റ്റൺ ലം അവിടെ നിന്നും മടങ്ങിയത്. ഓഗസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ ബ്രസീൽ സന്ദർശനം. കൊറോണ കാലമായതിനാൽ പൊതുവെ സന്ദർശകർ കുറവുള്ള സമയം. തിരക്ക് നന്നേ കുറവായിരുന്നു. അതുകൊണ്ട് മൃഗങ്ങൾക്ക് സ്വൈര വിഹാരം സാധ്യമായിരുന്നു. ഇതാണ് ഇത്തരമൊരു കാഴ്ച അനുഭവിക്കാനും അത് ക്യാമറയിൽ പകർത്താനും സഹായിച്ചതെന്ന് ലെയ്റ്റൺ പറയുന്നു.
Comments