വാരാണസി: പശുക്കളെ വളർത്തുന്നതും പരിപാലിക്കുന്നതും പ്രതിപക്ഷത്തിന് വലിയ അപമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുപിയിൽ സ്വന്തം മണ്ഡലമായ വാരണാസിയിലെ ബനാസ് ഡയറി സങ്കുലിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പശുക്കളെയും എരുമകളെയും കുറിച്ച് തമാശയുണ്ടാക്കുന്നവർ അത് ജീവിതോപാധിയാക്കിയ കോടിക്കണക്കിന് ജനങ്ങളെ മറക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പശു അമ്മയാണെന്നും അതുകൊണ്ടു തന്നെ പവിത്രമായ സ്ഥാനമാണ് ഉളളതെന്നും പ്രധാനമന്ത്രി പറഞ്ഞു. കാർഖിയോണിലെ യുപി സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് അതോറിറ്റി ഫുഡ് പാർക്കിലാണ് ബനാസ് ഡയറി സങ്കുലിന് പ്രധാനമന്ത്രി തറക്കല്ലിട്ടത്. 870 കോടി രൂപയുടെ 22 വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി വാരണാസിയിൽ ഇന്ന് തുടക്കമിട്ടത്. ക്ഷീരമേഖല സർക്കാരിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ ആറ് ഏഴ് വർഷത്തിനുളളിൽ രാജ്യത്തെ ക്ഷീരോത്പാദന മേഖലയിൽ 45 ശതമാനത്തോളം വർദ്ധനയാണ് ഉണ്ടായത്. ഇന്ന് ലോകത്തെ പാലുൽപാദനത്തിന്റെ 22 ശതമാനം നടക്കുന്നത് ഇന്ത്യയിലാണ്. രാജ്യത്തെ ഏറ്റവും കൂടുതൽ പാലുൽപാദന സംസ്ഥാനം മാത്രമല്ല യുപി ഡയറി മേഖലയുടെ വികസനത്തിലും വിപുലീകരണത്തിലും യുപി ഒന്നാമതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
30 ഏക്കർ സ്ഥലത്ത് ഏകദേശം 475 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഡയറിയിൽ പ്രതിദിനം അഞ്ച് ലക്ഷം ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും. ഗ്രാമീണ മേഖലയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കർഷകര്‍ക്ക് വേണ്ടിയാണ് ഈ പദ്ധതി ആരംഭിക്കുന്നത്.
വിദ്യാഭ്യാസ, ആരോഗ്യമേഖലകളിലെ വിവിധ പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു.
Comments