മുംബൈ: ടെസ്റ്റിൽ ഹാട്രിക് നേടിയ ആദ്യ ഇന്ത്യൻ ഓഫ് സ്പിന്നർ, ഹർഭജൻ സിംഗ് ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു. അനിൽ കുംബ്ലെ, കപിൽ ദേവ് ആർ അശ്വിൻ എന്നിവർക്ക് ശേഷം ഇന്ത്യൻ ടീമിനായി ഏറ്റവും അധികം വിക്കറ്റുകൾ വീഴ്‌ത്തിയ താരമാണ് ഹർഭജൻ സിംഗ്. വിവിധ മത്സരങ്ങളിൽ നിന്നായി 417 വിക്കറ്റുകളാണ് ഹർഭജൻ സിംഗ് വീഴ്‌ത്തിയത്.
“ജീവിതത്തിലെ എല്ലാ നല്ലകാര്യങ്ങൾക്കും ഇന്ന് പരിസമാപ്തി കുറിക്കുകയാണ്. കാരണം എന്തെന്നാൽ എന്നെ ജീവിതം എന്താണെന്ന് പഠിപ്പിച്ച, എന്റെ ജീവിതത്തിലേയ്‌ക്ക് വെളിച്ചം പകർന്ന ക്രിക്കറ്റിനോട് ഇന്ന് ഞാൻ വിട പറയുകയാണ്. ക്രിക്കറ്റിൽ നീണ്ട 23 വർഷങ്ങൾ എന്നോടൊപ്പം നിന്ന എനിക്ക് കുറെ അധികം കാര്യങ്ങൾ പഠിപ്പിച്ച് തന്ന എല്ലാവർക്കും നന്ദി” ഹർഭജൻ സിംഗ് ട്വിറ്ററിൽ കുറിച്ചു.
“ജലന്ധറിലെ തെരുവകളിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ‘തലപ്പാവ്’ അണിഞ്ഞ താരമായി മാറിയതുവരെയുള്ള എന്റെ ജീവിതം വളരെ അധികം ഓർമ്മകൾ നിറഞ്ഞതാണ്. ഇന്ത്യൻ ജേഴ്‌സി അണിഞ്ഞ്, രാജ്യത്തിനായി ഓരോ മത്സരത്തിൽ ഇറങ്ങുമ്പോൾ എനിക്ക് ലഭിച്ചിരുന്ന ഊർജ്ജവും ശക്തിയും ചെറുതായിരുന്നില്ല. നമ്മൾക്ക് ഏറെ പ്രിയപ്പെട്ട ഒരു കാര്യം മതിയാക്കുക എന്നത് അത്ര നിസാര കാര്യമല്ല. ഏറെക്കാലമായി ഈ തീരുമാനം എല്ലാവരെയും അറിയിക്കാനായി ഞാൻ ശ്രമിക്കുന്നു എന്നാൽ ഇന്നാണ് അതിനുചിതമായ സന്ദർഭം ലഭിച്ചത്” എന്നും അദ്ദേഹം ട്വിറ്ററിൽ കൂട്ടിച്ചേർത്തു
1998ൽ ഓസ്‌ട്രേലിയക്കെതിരായി ഏകദിനത്തിൽ കളിച്ചാണ് ഹർഭജൻ സിംഗ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമാകുന്നത്. 2007ൽ ട്വന്റി20 കപ്പ് നേടിയപ്പോഴും, 2011 ലോകകപ്പ് കരസ്ഥമാക്കിയപ്പോഴും ഹർഭജൻ സിംഗ് ടീമംഗമായിരുന്നു. തന്റെ ക്രിക്കറ്റ് ജീവിതത്തിൽ ഇന്ത്യക്കായി 103 ടെസ്റ്റും 236 ഏകദിനവും 28 ട്വെന്റി ട്വെന്റികളും അദ്ദേഹം കളിച്ചു.
Comments