തിരുവനന്തപുരം ; കേരളം കടക്കെണിയിൽ മുങ്ങുമ്പോഴും ധൂർത്ത് തുടർന്ന് സംസ്ഥാന സർക്കാർ. സാംസ്കാരിക- യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാന്റെ ഓഫീസിൽ ശുചിമുറി നിർമ്മിക്കാനായി നാല് ലക്ഷം രൂപ അനുവദിച്ചു. ഈ ചെലവ് സെക്രട്ടേറിയറ്റ് ജനറൽ സർവ്വീസ് എന്ന കണക്കിലാണ് ഉൾപ്പെടുത്തുക.
സെക്രട്ടേറിയറ്റിലെ അനക്സ് -1 കെട്ടിടത്തിലുള്ള മന്ത്രിയുടെ ഓഫീസിൽ ശുചി മുറി നിർമ്മിക്കാനാണ് 4,10000 രൂപ സർക്കാർ അനുവദിച്ചത്. ഇത് ജനറൽ സർവ്വീസ് കണക്കിൽ പെടുത്താൻ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് അനുമതി നൽകി. എന്നാൽ ഇതിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ മന്ത്രിമാർക്ക് ശുചിമുറി പണിയുന്നതിനാണ് സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് എന്ന ആക്ഷേപങ്ങളുമുണ്ട്. എന്നാൽ തന്റെ ഓഫീസിൽ ശുചി മുറി ഇല്ലാത്തതിനാലാണ് പണിതത് എന്നും എത്ര രൂപയാണ് ശുചിമുറിക്കായി അനുവദിച്ചതെന്ന് അറിയില്ലെന്നുമാണ് മന്ത്രിയുടെ വിശദീകരണം.
നേരത്തെ സർക്കാർ ചീഫ് വിപ്പ് ഡോ എൻ ജയരാജിന്റെ പേഴ്സണൽ സ്റ്റാഫായി 17 പേരെ കൂടി ഉൾപ്പെടുത്താൻ അനുമതി നൽകിയത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കാഞ്ഞിരപ്പള്ളി എംഎൽഎയും കേരള കോൺഗ്രസ് (എം) നേതാവുമായ ജയരാജിന്റെ പേഴ്സൺ സ്റ്റാഫുകളെയാണ് 25 ആക്കി വർദ്ധിപ്പിച്ചത്. 31,000 മുതൽ 1 ലക്ഷം രൂപവരെയാണ് ഒരാളുടെ ശമ്പളം. പ്രതിവർഷം ശമ്പളത്തിന് മാത്രം മൂന്ന് കോടിയിലേറെ ചെലവാകും. ഇതെല്ലാം സർക്കാർ ഖജനാവിൽ നിന്നാണ് നൽകുന്നത്.
Comments