ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളിയെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമായാണ് മിന്നൽ മുരളി എത്തിയത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും അവരുടേതായ മികവിൽ വേറിട്ട് നിൽക്കുന്നു. ടൊവിനോ തോമസ്, ഗുരു സോമസുന്ദരം, അജു വർഗ്ഗീസ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിലെ ജോസ് മോൻ എന്ന കഥാപാത്രം അവതരിപ്പിച്ച വസിഷ്ഠൻ എന്ന കുട്ടിത്താരത്തെ കുറിച്ച് ബേസിൽ ജോസഫ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ബേസിലിന്റെ വാക്കുകൾ ഇങ്ങനെ ‘ലവ് ആക്ഷൻ ഡ്രാമ’ കണ്ടിട്ടാണ് ഞാൻ വസിഷ്ഠിനെ വിളിക്കുന്നത്. കുടുക്കുപൊട്ടിയ കുപ്പായം എന്ന പാട്ടിൽ സൈഡിൽനിന്ന് ഡാൻസ് കളിക്കുന്ന രംഗമുണ്ട്. കുറെ നാളുകളായി ജോസ്‌മോൻ എന്ന കുട്ടിക്കഥാപാത്രത്തിലേക്ക് കുട്ടിയെ അന്വേഷിക്കുകയായിരുന്നു. അങ്ങനെ അവനോട് അപ്പാർട്ട്‌മെന്റിലേക്ക് വരാൻ പറഞ്ഞു. ഓഡിഷനിൽ വന്ന് രണ്ടാമത്തെ ഡയലോഗിൽത്തന്നെ അവനെ ഫിക്‌സ് ചെയ്തു. സത്യത്തിൽ, കണ്ടപ്പോൾത്തന്നെ ഇവനാണ് ജോസ്‌മോൻ എന്ന് തീരുമാനിച്ചിരുന്നു.
ആദ്യം അവനെ കണ്ടപ്പോൾ എനിക്കു പെട്ടെന്ന് മൈഡിയർ കുട്ടിച്ചാത്തനെയാണ് ഓർമ വന്നത്. അവന്റെ മുടിയൊക്കെ കുട്ടിച്ചാത്തൻ സ്‌റ്റൈൽ തന്നെ. കുറച്ച് മെലിഞ്ഞാൽ മതി. പിന്നെ ഭയങ്കര സ്മാർട്ടാണ്, അവന്റെ പേരന്റിങ് അടിപൊളിയാണ്. അവന്റെ അച്ഛനും അമ്മയും അവനെ കൊണ്ടു നടക്കുന്നതൊക്കെ അങ്ങനെയാണ്. ‘ചൈൽഡ് ആർട്ടിസ്റ്റി’നെ കൊണ്ടുനടക്കുന്നതു പോലെയൊന്നുമല്ല നടക്കുന്നത്. ഇവനെ അങ്ങ് തുറന്നു വിടും ഇവനങ്ങനെ എല്ലാരോടും കമ്പനിയടിച്ച് നടക്കും. ഒരുപാട് ബുക്കൊക്കെ വായിക്കുന്ന പയ്യനാണ്.
കൊച്ചു പയ്യനാണെങ്കിൽ പോലും അവന് നല്ല വായനയും എന്തൊക്കെ എങ്ങനെയൊക്കെ ചെയ്യണം എന്ന് വ്യക്തമായ ക്ലാരിറ്റിയും ഉണ്ട്. എന്നാൽ അതിന്റേതായ എല്ലാ കുസൃതിയുമുണ്ട്. ക്യാമറയുടെ മുമ്പിൽ കിടന്ന് അവൻ ഡാൻസ് കളിക്കും. ‘സ്റ്റാച്ച്യു’ എന്ന് പറഞ്ഞാലെ അവൻ അനങ്ങാതെ നിൽക്കൂ. ഷോട്ട്‌സ് ഒക്കെ എടുക്കണമെങ്കിൽ അടുത്തുപോയി തൊടണം. എന്നാലേ അവൻ അനങ്ങൂ. അങ്ങനെയുള്ള ചില്ലറ നമ്പറുകൾ വച്ചാണ് പയ്യനെ ഡീൽ ചെയ്തത്. രസകരമായിരുന്നു ആ നിമിഷങ്ങൾ. നല്ല ഭാവിയുള്ള പയ്യനാണ് വസിഷ്ഠ് വസു. എന്റെ കുട്ടിക്കാലമാണ് ഞാൻ അവനിൽ കാണുന്നത്. ചെറുപ്പത്തിൽ ഞാനും ഇങ്ങനെ തന്നെയായിരുന്നു’ ബേസിൽ പറഞ്ഞു.















