സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനമത്സരം അവസാനിക്കുമ്പോൾ മികച്ച നിലയിൽ സ്‌കോർ ചെയ്ത് ഇന്ത്യ. 90 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 272 റൺസ് എന്ന നിലയിലാണ് ഇന്ത്യ. സെഞ്ച്വറിയുമായി പുറത്താകാതെ നിൽക്കുന്ന രാഹുലാണ് ഇന്ത്യയ്‌ക്കായി തിളങ്ങിയത്. 248 പന്തിൽ നിന്ന് 122 റൺസോടെയാണ് രാഹുൽ പുറത്താകാതെ നിൽക്കുന്നത്. 81 പന്തിൽ നിന്ന് 40 റൺസുമായി അജിങ്ക്യ രഹാനെയാണ് രാഹുലിന്റെ ഒപ്പം ക്രീസിലുള്ളത്.
117 റൺസ് എടുത്ത രാഹുൽ-മായങ്ക് അഗർവാൾ ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇന്ത്യയ്‌ക്ക് മികച്ച തുടക്കം നൽകിയത്. 123 പന്തിൽ 60 റൺസ് എടുത്ത മായങ്കിനെ ലുങ്കി എൻഗിടിയാണ് പുറത്താക്കിയത്. പിന്നാലെ എത്തിയ ചേതേശ്വർ പൂജാരയെ ഒരു റൺസ് പോലും നേടാൻ അനുവദിക്കാതെ എൻഗിടി മടക്കി അയച്ചു.
പൂജാരയ്‌ക്ക് ശേഷം ക്രീസിലെത്തിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് വീണ്ടും സ്‌കോർ മികച്ച നിലയിലേയ്‌ക്ക് ഉയർത്താൻ സഹായിച്ചത്. രാഹുൽ-വിരാട് സഖ്യം ഇന്ത്യയെ 150 കടത്തി. 94 പന്തിൽ നിന്ന 35 റൺസ് എടുത്ത കോഹ്ലിയെ എൻഗിടി തന്നെയാണ് പുറത്താക്കിയത്. ആദ്യ ദിനത്തിൽ വീണ ഇന്ത്യുടെ മൂന്ന് മൂന്ന് വിക്കറ്റുകളും സ്വന്തമാക്കിയത് എൻഗിടി തന്നെയായിരുന്നു.
മൂന്ന് ടെസ്റ്റുകളുടെ പരമ്പര, രാഹുൽ ദ്രാവിഡ് പരിശീലകനായ ശേഷമുള്ള ആദ്യ വിദേശ പരമ്പര, ടി20, ഏകദിന ക്യാപ്റ്റൻ സ്ഥാനത്തു നിന്നും മാറിയ ശേഷമുള്ള വിരാട് കോഹ്ലിയുടെ ആദ്യ വിദേശ പരമ്പര എന്നീ പ്രത്യേകതയുമുണ്ട്. പൂജാര, വിരാട് കോഹ്ലി, അജിങ്ക്യാ രഹാനെ, മായങ്ക് അഗർവാൾ, രാഹുൽ, ഋഷഭ് പന്ത്, രവിചന്ദ്രൻ അശ്വിൻ, ഷാർദ്ദൂൽ ഠാക്കൂർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരാണ് ആദ്യ ഇലെവനിൽ സ്ഥാനം പിടിച്ചത്.















