ന്യൂഡൽഹി: കർഷകർ ഒരിക്കലും പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്ന് ക്ഷമ ആവശ്യപ്പെടുന്നില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത്. അദ്ദേഹത്തിന് വിദേശരാജ്യങ്ങളിലെല്ലാം മികച്ച പ്രതിച്ഛായ ഉണ്ടെന്നും അത് തകർക്കാൻ തങ്ങൾ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ പ്രധാനമന്ത്രി ഞങ്ങളോട് മാപ്പ് പറയേണ്ട ആവശ്യമില്ല. വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ അദ്ദേഹത്തിനുള്ള പ്രതിച്ഛായ തകർക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഒരു തീരുമാനം എടുക്കുമ്പോൾ, അത് കർഷകരുടെ തീരുമാനം ഇല്ലാതെ എടുക്കരുത്. ഞങ്ങൾ ഉപജീവനത്തിനായി കൃഷി ചെയ്യുന്നവരാണ്. പക്ഷേ ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ല’ അതായിരുന്നു പ്രശ്‌നമെന്നും ടികായത്ത് പറഞ്ഞു.
കാർഷിക നിയമങ്ങൾ വീണ്ടും നടപ്പാക്കുമെന്ന കൃഷി വകുപ്പ് മന്ത്രി നരേന്ദ്രസിങ് തോമറിന്റെ പ്രചാരണത്തേയും ടികായത്ത് വിമർശിച്ചു.തോമറിന്റെ പ്രസ്താവന കർഷകരേയും, പ്രധാനമന്ത്രിയേയും അപമാനിക്കുന്നതാണെന്ന് രാകേഷ് ടികായത്ത് പറഞ്ഞു. എന്നാൽ കാർഷിക നിയമം വീണ്ടും നടപ്പാക്കുമെന്ന രീതിയിൽ തന്റെ പേരിൽ നടക്കുന്ന പ്രചാരണങ്ങൾ പച്ചക്കള്ളമാണെന്ന് തോമർ വ്യക്തമാക്കി. നാഗ്പൂരിലെ തന്റെ പ്രസംഗത്തിൽ രാജ്യത്തെ പ്രക്ഷോഭങ്ങൾക്കെതിരെ കേന്ദ്രസർക്കാർ ഒരടി പിന്മാറിയത് രണ്ടടി മുന്നേറാനാണെന്നത് വികസനത്തെ മുൻനിർത്തിയാണ്. അതിനെ കാർഷിക നിയമവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നത് ഗൂഢലക്ഷ്യമാണെന്നും തോമർ പറഞ്ഞു.
വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളിൽ സംയുക്ത കിസാൻ മോർച്ച മത്സരിക്കാനില്ലെന്നും രാകേഷ് ടികായത്ത് അറിയിച്ചിട്ടുണ്ട്. പഞ്ചാബിലെ നിയമസഭ തിരഞ്ഞെടുപ്പിൽ ടികായത്തിന്റെ നേതൃത്വത്തിൽ കർഷകർ മത്സരിക്കുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 15ാം തിയതി പാർട്ടിയുടെ യോഗം ചേരുന്നുണ്ടെന്നും, അതിന് ശേഷം ഭാവി തീരുമാനങ്ങൾ സ്വീകരിക്കുമെന്നും ടികായത്ത് വ്യക്തമാക്കി.
Comments