ഭോപ്പാൽ: തണുപ്പിൽ നിന്നും രക്ഷനേടാൻ പുതപ്പ് ചൂടി നടക്കുന്ന അസമിലെ ആനക്കുട്ടികളുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു ചിത്രമാണ് മദ്ധ്യപ്രദേശിലെ ഇൻഡോറിൽ നിന്നും പുറത്തുവരുന്നത്. ശൈത്യത്തിൽ നിന്നും രക്ഷനേടാൻ കമ്പിളി പുതച്ചു നിൽക്കുന്ന നായകളാണ് ചിത്രത്തിലുള്ളത്. തണുപ്പിൽ നിന്നും മൃഗങ്ങളേയും രക്ഷിക്കുന്നതിന്റെ ഭാഗമായി പ്രദേശവാസികൾ ആരംഭിച്ച പുതിയ പദ്ധതിയാണിത്.
പദ്ധതിയുടെ ഭാഗമായി നായകൾക്കായി തെരുവുകളിൽ ചെറിയ സംരക്ഷണ കേന്ദ്രങ്ങളും കമ്പിളി പുതപ്പും കഴിക്കാൻ ഭക്ഷണവും വെള്ളവും ഒരുക്കിനൽകി. നായകളെ കമ്പിളി പുതപ്പുകൾ ഉപയോഗിച്ച് ചൂടിയ്‌ക്കുകയും ചെയ്തു. തണുപ്പ് കൂടുമ്പോൾ പരിഭ്രാന്തരാകുന്ന നായകളിൽ ആക്രമണ മനോഭാവം കൂടുതലാണെന്ന് പ്രദേശവാസികൾ പറയുന്നു. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ഇതിന്റെ ചിത്രങ്ങളും അധികൃതർ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം മദ്ധ്യപ്രദേശിൽ ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണിപ്പോഴുള്ളത്. തണുപ്പ് ഇനിയും കൂടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഈ അവസ്ഥയിൽ മനുഷ്യർക്ക് പുറത്തിറങ്ങാൻ പോലും സാധിക്കുന്നില്ല. റൂം ഹീറ്ററുകൾ പ്രവർത്തിപ്പിച്ച്, ചൂടുള്ള വസ്ത്രങ്ങൾ ധരിച്ച് തണുപ്പിനെ പ്രതിരോധിക്കുകയാണ് അവിടുത്തെ ജനങ്ങൾ.
Comments