ന്യൂഡൽഹി : കേന്ദ്രവും ഉത്തർപ്രദേശും ഭരിക്കുന്നത് ഇരട്ട എഞ്ചിനുകളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെയം സംസ്ഥാനത്തിന്റെയും വികസനം ഇരട്ടി വേഗത്തിലാണ് നടക്കുന്നത്. മാഫിയ നേതാക്കൾ കാരണം വികസനം മുരടിച്ചു കിടന്ന ഉത്തർപ്രദേശിനെ യോഗി ആദിത്യനാഥ് ആണ് മുൻനിരയിലെത്തിച്ചത് എന്നും അദ്ദേഹം പറഞ്ഞു. കാൺപൂർ മെട്രോ റെയിൽ പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി അധികാരത്തിലെത്തുന്നതിന് മുൻപ് ക്രിമിനലുകളും മാഫിയ നേതാക്കളുമാണ് ഉത്തർപ്രദേശ് ഭരിച്ചിരുന്നത്. വ്യവസായികളെയും സംരംഭകരേയും അവർ ഇല്ലാതാക്കി. എന്നാൽ ഇപ്പോൾ യോഗി ആദിത്യനാഥ് സംസ്ഥാനത്തിന്റെ ക്രമസമാധാന നില തിരികെ കൊണ്ടുവന്നിരിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് ഉത്തർപ്രദേശിൽ നിക്ഷേപങ്ങൾ വർദ്ധിക്കുന്നത് എന്നും പ്രധാനമന്ത്രി പറഞ്ഞു.
2014 ന് മുൻപ് രാജ്യത്ത് ആകെ 5 നഗരങ്ങളിൽ മാത്രമാണ് മെട്രോ റെയിലുകൾ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ഉത്തർപ്രദേശിലെ അഞ്ച് നഗരങ്ങളിൽ മെട്രോ സർവ്വീസ് ആരംഭിച്ചുകഴിഞ്ഞു. രാജ്യത്താകെ 27 മെട്രോ സേവനങ്ങൾ ലഭ്യമാണ്. വികസ്വര നഗരങ്ങൾക്ക് ഇത് കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ സർക്കാരുകൾ ഉത്തർപ്രദേശിന്റെ വികസനത്തിനായി പ്രവർത്തിച്ചിട്ടില്ല. അവർ ഭരണത്തിൽ ഇരുന്ന് വർഷങ്ങളോളം പാഴാക്കി. എന്നാൽ ബിജെപി ഒരു നിമിഷം പോലും പാഴാക്കിയില്ല. പതിറ്റാണ്ടുകളായി രാജ്യത്തെ ഒരു വിഭാഗം ആളുകൾ മുന്നേറുമ്പോൾ മറ്റൊരു വിഭാഗം പാർശ്വവൽക്കരിക്കപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ സബ്കാ സാത്ത്, സബ്കാ വിശ്വാസ് എന്ന ലക്ഷ്യ ബോധത്തോടെയാണ് നാം പ്രവർത്തിക്കുന്നത്.
രാജ്യത്തെ ടയർ 2, ടയർ 3 നഗരങ്ങളിൽ വികസനം കൊണ്ടുവരികയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. ഇതുവരെയുളള സർക്കാരുകൾ ചെയ്തതിൽ നിന്നും വ്യത്യസ്തമായുള്ള വികസനമാണ് ബിജെപി രാജ്യത്ത് കൊണ്ടുവരുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
Comments