തിരുവനന്തപുരം : സംസ്ഥാനത്തിന് ആശങ്കയായി ഒമിക്രോൺ കേസുകളുടെ എണ്ണം വർദ്ധിക്കുന്നു. പുതുതായി ഏഴ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത് എന്നത് വലിയ ആശങ്കയാണ് ഉളവാക്കുന്നത്.
പത്തനംതിട്ട 4, ആലപ്പുഴ 2, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചിട്ടുള്ളത്. പത്തനംതിട്ട ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ രണ്ട് പേർ (32), (40) യു.എ.ഇ.യിൽ നിന്നും, ഒരാൾ അയർലൻഡിൽ നിന്നും (28) വന്നതാണ്. ഒമിക്രോൺ രോഗിയുമായി സമ്പർക്കം പുലർത്തിയ 51കാരനാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ച മറ്റൊരാൾ. ആലപ്പുഴയിൽ രോഗം സ്ഥിരീകരിച്ച ആൺകുട്ടി (9) ഇറ്റലിയിൽ നിന്നും ഒരാൾ (37) ഖത്തറിൽ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചയാൾ (48) ടാൻസാനിയയിൽ നിന്നും വന്നതാണ്. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇതുവരെ 64 പേർക്കാണ് ഒമിക്രോൺ ബാധ കണ്ടെത്തിയിരിക്കുന്നത്. രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് സർക്കാർ.
Comments