തിരുവനന്തപുരം: മുതിർന്നവരുടേയും കുട്ടികളുടേയും വാക്‌സിനേഷനുകൾ കൂട്ടിക്കലർത്തില്ലെന്ന് സംസ്ഥാന ആരോഗ്യവകുപ്പ്. കുട്ടികൾക്കായി വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ പ്രത്യേക സംവിധാനമൊരുക്കും. വാക്‌സിനേഷന് മുമ്പും ശേഷവും കുട്ടികളെ നിരീക്ഷിച്ച് ആരോഗ്യനില ഉറപ്പാക്കും. കുട്ടികൾക്ക് കോവാക്‌സിനായിരിക്കും നൽകുക എന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളതെന്നും ആരോഗ്യമന്ത്രി വീണ ജോർജ്ജ് പ്രസ്താവനയിൽ വ്യക്തമാക്കി.
കുട്ടികൾക്ക് ആദ്യമായി കൊറോണ വാക്‌സിൻ നൽകുന്നതിനാൽ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കും. ഇതിനുളള മുന്നൊരുക്കം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞു. 15 മുതൽ 18 വയസുവരെയുള്ളവർക്കാണ് ആദ്യഘട്ടത്തിൽ വാക്‌സിൻ നൽകുന്നത്. സംസ്ഥാനത്ത് 15 ലക്ഷത്തോളം വരുന്ന കുട്ടികളാണ് ഈ പ്രായപരിധിയിൽ ഉളളത്. ഒമിക്രോൺ പശ്ചാത്തലത്തതിൽ എല്ലാവരും തങ്ങളുടെ കുട്ടികൾക്ക് വാക്‌സിൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
സംസ്ഥാനത്ത് 25 ലക്ഷത്തോളം ഡോസ് വാക്‌സിൻ സ്റ്റോക്കുണ്ട്. ജനുവരി രണ്ട് കഴിഞ്ഞാൽ കുട്ടികളുടെ വാക്‌സിനേഷനായിരിക്കും പ്രാധാന്യം നൽകുക. തിരക്കൊഴിവാക്കാൻ ബാക്കിയുള്ളവർ എത്രയും വേഗം വാക്‌സിൻ എടുക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ ആദ്യ ഡോസ് വാക്‌സിനേഷൻ 98 ശതമാനവും രണ്ടാം ഡോസ് വാക്‌സിനേഷൻ 78 ശതമാനവും ആയി. ഒന്നും രണ്ടും ഡോസ് ചേർത്ത് 4.67 കോടിയിലധികം പേർക്ക് വാക്‌സിൻ നൽകിയതായും മന്ത്രി അറിയിച്ചു.
Comments