ആലപ്പുഴ : ബിജെപി നേതാവ് രൺജീത് ശ്രീനിവാസന്റേത് രാഷ്‌ട്രീയ കൊലപാതകം തന്നെയെന്ന് വ്യക്തമാക്കി പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. എസ്ഡിപിഐ പ്രവർത്തകൻ ഷാൻ കൊല്ലപ്പെട്ടതിലുള്ള പ്രതികാരമായാണ് രൺജീതിനെ കൊലപ്പെടുത്തിയത്. കേസിൽ 25 ഓളം പ്രതികൾ ഉണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
രൺജീതിനെ കൊലപ്പെടുത്തുന്നതിന് മുൻപ് പോപ്പുലർ ഫ്രണ്ട് ഭീകരർ പലയിടങ്ങളിലുമായി ഗൂഢാലോചന നടത്തി. ഗൂഢാലോചനയിൽ ഉൾപ്പെട്ടവരും കൃത്യം ചെയ്തതുമായി 25 പേർ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ 12 പേരാണ് പ്രധാനപ്രതികളെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം സംഭവത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ അനൂപ് അഷ്റഫ്, ജസീബ് എന്നിവരെ കോടതി റിമാൻഡ് ചെയ്തു. കേസിൽ നേരിട്ട് ഉൾപ്പെട്ട ഇരു പ്രതികളെയും അടുത്ത മാസം 12 വരെയാണ് റിമാൻഡ് ചെയ്തത്. പ്രതികളെ ബുധനാഴ്ച വിവിധയിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇത് പൂർത്തിയാക്കിയ ശേഷമായിരുന്നു കോടതിയിൽ ഹാജരാക്കിയത്. തെളിവെടുപ്പിനിടെ പ്രതികൾ കൃത്യത്തിനായി ഉപയോഗിച്ച ഇരുചക്ര വാഹനവും കണ്ടെടുത്തു.
Comments