മുംബൈ: 12കാരനെ അതിക്രൂരമായി പീഡിപ്പിച്ച ക്രിസ്ത്യൻ പുരോഹിതന് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പള്ളിക്കകത്ത് വെച്ച് ആൺകുട്ടിയെ പീഡിപ്പിച്ച ഫാദർ ജോൺസൺ ലോറൻസിനെ മുംബൈയിലെ പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷിച്ചത്. കേസിനാസ്പദമായ സംഭവമുണ്ടായ 2015 മുതൽ നീതി ലഭിക്കാൻ കുട്ടിയുടെ കുടുംബം നേരിട്ട യാതനകളെക്കുറിച്ച് അമ്മ പ്രതികരിച്ചു.
മുംബൈയിലെ ശിവാജി നഗറിലുള്ള പള്ളിയിലെ പരോഹിതനായിരുന്നു ഫാദർ ജോൺസൺ ലോറൻസ്. സംഭവം നടക്കുന്ന 2015 നവംബർ 17ന് 12കാരനായ കുട്ടിയും അവന്റെ സഹോദരനും പള്ളിയിൽ പ്രാർത്ഥിക്കാൻ പോയതായിരുന്നു. ഇതിനിടെ പെട്ടിയെടുക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് ഫാദർ പള്ളിക്കകത്തേക്ക് 12കാരനെ വിളിക്കുകയും മുറി പൂട്ടിയിട്ട് പീഡിപ്പിക്കുകയും ചെയ്തു. രക്തസ്രാവവും പരിക്കുകളുമായാണ് ആൺകുട്ടി മുറിക്കുള്ളിൽ നിന്നും മടങ്ങിയെത്തിയത്. സമാനമായ സംഭവം ഫാദർ മാസങ്ങൾക്ക് മുമ്പും കുട്ടിയോട് ചെയ്തിരുന്നു. ഇക്കാര്യം ഫാദർ മജിസ്‌ട്രേറ്റിന് മുന്നിൽ സമ്മതിച്ചിട്ടുമുണ്ട്.
ഫാദർ ലോറൻസിന്റെ നീചകൃത്യത്തിനെതിരെ പോലീസിൽ പരാതി നൽകിയതോടെ കനത്ത പ്രതിഷേധമാണ് സഭാവിശ്വാസികളിൽ നിന്നും ഉയർന്നതെന്ന് കുട്ടിയുടെ അമ്മ പ്രതികരിച്ചു. ആരൊക്കെയോ പണം നൽകിയതിനാൽ ഫാദറിന് നേരെ അനാവശ്യമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് ലോറൻസിനെ അനുകൂലിക്കുന്ന ഒരു വിഭാഗം ആരോപിച്ചു. നിയമപരമായി മുന്നോട്ട് പോകുന്നതിനിടയ്‌ക്ക് അമ്മയ്‌ക്കെതിരെ അപകീർത്തികരമായ ഒട്ടേറെ ആരോപണങ്ങൾ സഭാ വിശ്വാസികൾ പറഞ്ഞുപരത്തി.
ഇന്ന് നീതി ലഭിക്കുമ്പോൾ തന്റെ മകന് 18 വയസായിരിക്കുകയാണ്. 12 വയസിൽ അവൻ നേരിട്ട ക്രൂരതയുടെ ട്രോമകൾ ഇപ്പോഴും മകനിലുണ്ട്. ഇന്നും പൊതുസമൂഹത്തിന് മുന്നിലേക്ക് കടന്നുവരാൻ അവന് ഭയമാണ്. രണ്ട് തവണ ആത്മഹത്യയ്‌ക്ക് ശ്രമിച്ച മകനെ ഭാഗ്യവശാലാണ് തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനായത്. തന്റെ കൈകളാൽ അവനെ ചേർത്തുപിടിക്കാതെ മറ്റൊരാളുടെ മുമ്പിൽ പോകാൻ പോലും ബുദ്ധിമുട്ടുകയാണ് മകനെന്നും അവർ തുറന്നു പറഞ്ഞു.
ഫാദറിന്റെ ക്രൂരതയെക്കുറിച്ച് പള്ളിയിലെ മറ്റ് അധികൃതരെ അറിയിച്ചപ്പോൾ അക്കാര്യം മറന്നുകളയാനും അവനൊരു ആൺകുട്ടിയല്ലേ, പിന്നെന്താണെന്നുമായിരുന്നു അവരുടെ പ്രതികരണമെന്നും അമ്മ ഓർത്തെടുക്കുന്നു. ഇക്കാര്യമെല്ലാം കർദിനാളിനോട് വെളിപ്പെടുത്തിയപ്പോൾ റോമിൽ പോയി തിരിച്ചുവന്നാൽ നടപടിയെടുക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ചു. തെറ്റുകാരനായ ഫാദറിനെതിരെ നടപടിയെടുക്കാൻ വിസമ്മതിച്ച പള്ളിയിലെ കർദിനാളും ശിക്ഷിക്കപ്പെടണമെന്നാണ് അമ്മയുടെ ആവശ്യം.















