ക്രിസ്മസ് ആഘോഷത്തിനിടെ ഉണ്ടായ വാക്ക് തർക്കം സംഘർഷത്തിൽ കലാശിച്ചു, വഴക്ക് തീർക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥരെ കൂട്ടം ചേർന്ന് ആക്രമിച്ചു. ജീപ്പിലിട്ട് ചുട്ടുകരിക്കാൻ ശ്രമിച്ചു, പോലീസ് ജീപ്പ് അടിച്ച് തകർത്തു, പിന്നാലെ 150 ഓളം പേരെ പോലീസ് അറസ്റ്റ്. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ കേരളത്തിലെ ജനങ്ങൾ കേട്ടത് ഈ വാർത്തയാണ്. കിഴക്കമ്പലത്തെ വിവിധ ഭാഷാ തൊഴിലാളികളുടെ സംഘർഷം കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ച സംഭവമാണ്. എന്നാൽ ഇതിന് പിന്നിലുള്ള വസ്തുത എന്താണെന്നോ യഥാർത്ഥ കുറ്റവാളികൾ ആരാണെന്നോ തെളിയിക്കാൻ പോലീസിന് സാധിച്ചിട്ടില്ല എന്ന് വേണമെങ്കിൽ പറയാം.
കേരളത്തിലേക്ക് അതിഥികളായി എത്തിയ തൊഴിലാളികളാണ് കിഴക്കമ്പലത്ത് ആക്രമണം അഴിച്ചുവിട്ടത്. ഇത് നടന്നതിന് പിന്നാലെ രാത്രി വെളുക്കുന്നതിന് മുൻപ് പ്രതികളെന്ന് പറയുന്ന 164 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. എന്നാൽ ഒരു തെളിവോ സിസിടിവി ദൃശ്യങ്ങളോ ഇല്ലാതെ എങ്ങനെയാണ് രണ്ട് മണിക്കൂറിനുള്ളിൽ ഇത്രയും പേരെ പിടികൂടിയെന്ന സംശയം അപ്പോഴും നിലനിൽക്കുകയാണ്.
വിവിധ ഭാഷാ തൊഴിലാളികൾ കേരളത്തിൽ പലപ്പോഴായി അഴിഞ്ഞാടിയപ്പോഴും, പിഞ്ചു കുഞ്ഞെന്നോ വയോദ്ധികയെന്നോ വ്യത്യാസമില്ലാതെ സ്ത്രീകളെ കൊലപ്പെടുത്തിയപ്പോഴും അനങ്ങാതെ നിന്നവരാണ് നമ്മുടെ പോലീസ്. എന്നാൽ ആക്രമണം തങ്ങളുടെ നേർക്ക് തിരിഞ്ഞപ്പോൾ മാത്രമാണോ പോലീസ് സേന പ്രതികരിക്കേണ്ടത് എന്നാണ് ജനങ്ങൾ ഇപ്പോൾ ചോദിക്കുന്നത്. വിവിധ ഭാഷാ തൊഴിലാളികൾക്ക് കേരളത്തിൽ അഴിഞ്ഞാടാൻ ലൈസൻസ് നൽകിയത് പിണറായി വിജയന്റെ ആഭ്യന്തര വകുപ്പ് തന്നെയെന്നാണ് പായിപ്പാട് സംഭവം ഉൾപ്പെടെ ചൂണ്ടിക്കാട്ടി നിരവധി പേർ വിമർശിക്കുന്നുണ്ട്.
അസം, ബിഹാർ, ബംഗാൾ, ജാർഖണ്ഡ്, മണിപ്പൂർ എന്നിവിടങ്ങളിൽ നിന്ന് മാത്രമല്ല ബംഗ്ലാദേശിൽ നിന്നും ആളുകൾ കേരളത്തിലേക്ക് നുഴഞ്ഞുകയറുന്നുണ്ട് എന്നതിന് വ്യക്തമായ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ബംഗാളിൽ നിന്നെന്ന വ്യാജേനെയാണ് ബംഗ്ലാദേശികൾ എത്തുന്നത്. ഇത്തരം ആളുകളെ വ്യക്തമായ ഐഡി പ്രൂഫുകൾ ഇല്ലാതെയാണ് ഏജന്റുമാർ ജോലിക്ക് കയറ്റുന്നത്. തുടർന്നും ഇവർ കുറ്റകൃത്യങ്ങൾ ചെയ്യുകയും അതിൽ നിന്ന് നിഷ്പ്രയാസം തലയൂരി പോരുകയും ചെയ്യുന്നു. അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന തൊഴിലാളികളുടെ വിവരങ്ങളോ മറ്റ് രേഖകളോ ശേഖരിക്കാത്തതാണ് കേരളത്തിൽ അക്രമം വർദ്ധിക്കാൻ കാരണമെന്ന ആരോപണങ്ങൾ ഉയരുന്നുണ്ടെങ്കിലും ഇതിനെതിരെ ഒരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല.
വിവിധ ഭാഷാ തൊഴിലാളികളുടെ കേന്ദ്രമെന്ന് അറിയപ്പെടുന്ന പെരുമ്പാവവൂരിൽ 2016 ഏപ്രിൽ 28 ന്് നിയമവിദ്യാർത്ഥിയായ ജിഷ കൊല്ലപ്പെട്ടിരുന്നു. പോലീസിന്റെ അശ്രദ്ധ കാരണം മാദ്ധ്യമ ശ്രദ്ധ നേടാതെ പോയ കേസിലെ പ്രതിയും വിവിധ ഭാഷാ തൊഴിലാളിയായ അമീറുൾ ഇസ്ലാം ആയിരുന്നു. കൃത്യം നടത്തിയതിന് ശേഷം പ്രതി അയൽ സംസ്ഥാനത്തേക്ക് മുങ്ങി. ഇയാളെ തമിഴ്നാട്ടിൽ നിന്നാണ് പോലീസ് പിന്നീട് പിടികൂടിയത്. ജിഷ കൊലപാതകം നാടിനെ ഒന്നാകെ നടുക്കിയെങ്കിലും അന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തൊഴിലാളികളെ നിരീക്ഷിക്കാനോ രേഖകൾ പരിശോധിക്കാനോ ബന്ധപ്പെട്ട അധികൃതർ മുൻകൈ എടുത്തില്ല.
ജിഷ വധത്തിനുശേഷം പെരുമ്പാവൂരിൽ മാത്രം കൊലപാതക കുറ്റമടക്കം അന്യസംസ്ഥാനക്കാർ പ്രതികളായ 24 ഓളം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇവരുടെ വെരിഫിക്കേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ കൃത്യമായി ചെയ്യാൻ പോലീസ് തയ്യാറാകുന്നില്ല. കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിൽ വിവിധ ഭാഷാ തൊഴിലാളികൾ പ്രതികളായ നൂറ് കണക്കിന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടൊണ് കണ്ടെത്തൽ. എന്നാൽ ഇന്നും കേരളം ഇവരെ അതിഥികളായി കണക്കാക്കുന്നു.
ലോക്ഡൗൺ കാലത്ത് അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തിയ തൊഴിലാളികൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തത് കേരള സർക്കാരാണ്. കമ്യൂണിറ്റി കിച്ചൻ വഴി ഭക്ഷണം ഒരുക്കുകയും സ്വന്തം നാട്ടിലേക്ക് തിരികെ പോകാൻ സൗകര്യമൊരുക്കുകയും ചെയ്തു. ഇവർക്ക് കേരളത്തിൽ വോട്ടവകാശം നൽകണമെയിരുന്നു ഇടത് സർക്കാരിന്റെ ആവശ്യം.
പാലൂട്ടി വളർത്തിയ പാമ്പ് സ്വന്തം കയ്യിൽ കൊത്തിയപ്പോൾ മാത്രമാണ് സംസ്ഥാന സർക്കാരിന് പ്രതികരണ ശേഷി തിരികെ ലഭിച്ചത്. കിഴക്കമ്പലം സംഭവത്തിന് പിന്നാലെ വിവിധ ഭാഷാ തൊഴിലാളി ക്യമ്പിൽ വ്യാപക പരിശോധനയാണ് പോലീസ് നടത്തുന്നത്. കേരളത്തിലെ വിവിധ ഭാഷാ തൊഴിലാളികൾക്ക് തീവ്രവാദ ബന്ധമുണ്ടെന്ന സൂചനകൾ ലഭിച്ച സാഹചര്യത്തിൽ കേന്ദ്ര ഏജൻസികളും അന്വേഷണം നടത്തുന്നുണ്ട്.
എന്നാൽ ഇടത് നേതാക്കൾ ഇപ്പോഴും വിവിധ ഭാഷാ തൊഴിലാളികളോട് കൂറ് പുലർത്തുകയാണ്. കിഴക്കമ്പലത്തിലേത് ഒറ്റപ്പെട്ട സംഭവമാണെും എല്ലാവരേയും കുറ്റക്കാരായി കണക്കാക്കരുത് എന്നുമാണ് നേതാക്കളുടെ ന്യായീകരണം. സംസ്ഥാനത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയ്‌ക്കും ക്രമസമാധാനത്തിനും വെല്ലുവിളിയാകുന്ന തരത്തിലേയ്‌ക്ക് അന്യസംസ്ഥാന തൊഴിലാളികൾ അധികരിക്കുന്നത് നിയന്ത്രിക്കപ്പെടേണ്ടതുതന്നെയാണ്. അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കാതിരിക്കുകയെന്ന മലയാളിയുടെ പൊതുസ്വഭാവം ഇനിയെങ്കിലും മാറ്റിയില്ലെങ്കിൽ പ്രത്യാഘാതം ഗുതരമായിരിക്കും എന്ന് ഓർമ്മപ്പെടുത്തുക കൂടിയാണ് കിഴക്കമ്പലത്തുണ്ടായ സംഭവങ്ങൾ.














