ഏത് രീതിയിലും ചലിപ്പിക്കാനും ചിന്തിപ്പിക്കാനും സാധിക്കുന്ന മനുഷ്യ ശരീരം എന്നും ഒരു അത്ഭുതമാണ്. നൂറോളം അവയവങ്ങൾ ഒന്നിച്ച് ചേർന്ന് പ്രവർത്തിക്കുന്നതിന്റെ ഫലമായാണ് നാം ചലിക്കുന്നത് എന്ന് പറഞ്ഞാലും തെറ്റില്ല. ഇത്തരത്തിൽ നിരവധി അവയവങ്ങൾ ഗവേഷകർ കണ്ടെത്തിയിട്ടുണ്ടെങ്കിലും ആറടിപ്പൊക്കമുള്ള ശരീരത്തിലെ രഹസ്യങ്ങൾ അവസാനിക്കുന്നില്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്. അതായത് ഓരോ ദിവസവും മനുഷ്യശരീരത്തിലെ പുതിയ അവയവങ്ങൾ കണ്ടുപിടിക്കുന്നതിന്റെ തിരക്കിലാണ് ശാസ്ത്രജ്ഞർ.
സ്വറ്റ്‌സർലാന്റിലെ ബേസൽസ് സർവ്വകലാശാലയിലെ ഗവേഷകർ ഇപ്പോൾ പുതിയ കണ്ടുപിടിത്തവുമായി എത്തിയിരിക്കുകയാണ്. പല്ലു കടിക്കുമ്പോഴും ചവയ്‌ക്കുമ്പോഴും കാണാനാകുന്ന താടിയെല്ലിലെ മാസെറ്റർ പേശിയിലാണ് പുതിയ അവയവം കണ്ടെത്തിയത്. മാസെറ്റർ പേശിയിൽ രണ്ട് പാളികളുണ്ടെന്നാണ് ഇതുവരെ കരുതിയിരുന്നത്. മൂന്ന് പാളികൾ ഉണ്ടെന്ന് ചില ശാസ്ത്രജ്ഞർ സൂചനകൾ നൽകിയിട്ടുണ്ടായിരുന്നെങ്കിലും, ഇതിനെ സാധൂകരിക്കുന്ന വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. എന്നാൽ ബേസൽ സർവ്വകലാശാലയിലെ ഗവേഷകർ ഇത് തെളിവ് സഹിതം കണ്ടെത്തി ലോകത്തെ അറിയിച്ചിരിക്കുകയാണ്. ബയോമെഡിസിൻ വിഭാഗത്തിലെ ഡോ.സിൽവിയ മെസെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. അന്നൽസ് ഓഫ് അനാട്ടമി എന്ന അക്കാദമിക് ജേണലിലാണ് പുതിയ അവയവം കണ്ടെത്തിയ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മസ്‌കുലസ് മാസെറ്റർ പാർസ് കൊറോനിഡേ എന്നാണ് പുതിയ അവയവത്തിന് ഗവേഷക സംഘം പേര് നൽകിയിരിക്കുന്നത്. 12 മൃതശരീരങ്ങളിൽ നിന്നും തലകൾ വേർപെടുത്തിയാണ് പഠനം നടത്തിയത്. വേർപെടുത്തിയ തലകൾ ഫോർമാൽഡിഹൈഡ് ലായനിയിൽ സൂക്ഷിച്ച ശേഷമായിരുന്നു പഠനം. 16 മൃതശരീരങ്ങളിൽ സിടി സ്‌കാൻ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. ജീവനുള്ള ശരീരത്തിലെ വിവരങ്ങൾ ശേഖരിക്കാൻ ഗവേഷകർ സ്വയം എംആർഐ സ്‌കാനിന് വിധേയരാവുകയും ചെയ്തു.
ഇതിന്റെ ഫലങ്ങൾ തങ്ങളെ അമ്പരപ്പിച്ചുവെന്നാണ് ഗവേഷക സംഘത്തിലുണ്ടായിരുന്ന പ്രൊഫ.ജെൻസ് ക്രിസ്റ്റോഫ് പറഞ്ഞത്. ഇപ്പോൾ കണ്ടെത്തിയ മൂന്നാം പാളിക്ക് മാത്രമാണ് താടിയെല്ല് ചെവിയുടെ അടുത്തേക്ക് അടുപ്പിക്കാൻ സാധിക്കുന്നത്.
1858ൽ ഹെന്റി ഗ്രേ എഴുതിയ ബ്രിട്ടീഷ് അനാറ്റമി റഫറൻസ് പുസ്തകമായ ഗ്രേസ് അനാറ്റമിയുടെ 38ാം എഡിഷനിൽ ഈ മൂന്നാം പാളിയെക്കുറിച്ച് സൂചന നൽകിയിട്ടുണ്ട്. 1784ൽ ജർമനിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലും ഇങ്ങനെയൊരു സാധ്യതയെക്കുറിച്ച് പറഞ്ഞിരുന്നു. നേരത്തെ പലരും പറഞ്ഞ സാധ്യതകൾ പുതിയൊരു അവയവം തന്നെയാണെന്നതിന് തെളിവുകൾ നിരത്തുകയാണ് ബാസൽസ് സർവകലാശാലയിലെ ഗവേഷകർ. മനുഷ്യശരീരത്തിൽ ഇനിയും കണ്ടെത്താനും അറിയാനും പലതുമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഈ പുതിയ അവയവം..














