ആലപ്പുഴ : രണ്ടു കൊലപാതകങ്ങൾക്ക് പിന്നാലെ ആലപ്പുഴയിൽ വർഗീയകലാപം നടക്കാതിരുന്നത് കേരളത്തിൽ പിണറായി സർക്കാർ ഭരിക്കുന്നതുകൊണ്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ . ഇസ്ലാമികരാഷ്‌ട്രം എന്ന വികാരമുണ്ടാക്കാനാണ് എസ്‌ഡിപിഐയുടെ ശ്രമം. ഏറ്റുമുട്ടി മരിച്ചാൽ സ്വർഗത്തിലെത്താമെന്നു പറഞ്ഞ് ചാവേറുകളെ സൃഷ്‌ടിക്കുകയാണ്. ആലപ്പുഴയെ കലാപഭൂമിയാക്കാനും മതധ്രുവീകരണത്തിലൂടെ വർഗീയകലാപം ഉണ്ടാക്കാനുമുള്ള ആസൂത്രിതശ്രമമാണ് നടന്നതെന്നും കോടിയേരി പറഞ്ഞു .
ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച സെക്കുലർ മാർച്ചിൽ പങ്കെടുക്കുകയായിരുന്നു കോടിയേരി . പോലീസിന്റെ ശക്തമായ ഇടപെടൽകൊണ്ടാണ് ഇവിടെ ഒരു വർഗീയ കലാപം ഒഴിവായത്. വർഗീയകലാപങ്ങൾ അടിച്ചമർത്തും . ജനങ്ങളെ രംഗത്തിറക്കി വർഗീയധ്രുവീകരണത്തെ നേരിടും. ഇവിടെ വർഗീയകലാപം നടക്കാതിരുന്നത് കേരളത്തിൽ പിണറായി സർക്കാർ ഭരിക്കുന്നതുകൊണ്ട് മാത്രമാണ് .
ഭൂരിപക്ഷം മുസ്ലിങ്ങളും മതനിരപേക്ഷവാദികളാണ്. വിദ്യാർത്ഥിയായിരുന്നപ്പോൾ മുതൽ വിപ്ലവപ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമർപ്പിച്ച എച്ച് സലാം എംഎൽഎ എസ്‌ഡിപിഐക്കാരനെന്നാണ് ആർ എസ് എസ് പറയുന്നത്. . ജയ്‌പൂരിൽ സോണിയഗാന്ധിയെ ഇരുത്തിയാണ് ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നും ഹിന്ദുക്കൾ ഭരിക്കണമെന്നും രാഹുൽ പറഞ്ഞത്.
രാജ്യത്തിന്റെ പൂജാരിയെപോലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവർത്തിക്കുന്നത്. സന്യാസിയുടെ വേഷം ധരിച്ചാണ് പരിപാടികളിൽ പങ്കെടുക്കുന്നത്. എന്ത് വില കൊടുത്തും മതനിരപേക്ഷ സംസ്ഥാനമായി കേരളത്തെ നിലനിർത്താനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
Comments