ന്യൂഡൽഹി: തുണിത്തരങ്ങൾക്ക് തൽകാലം 5 ശതമാനം ജിഎസ്ടി നിരക്ക് തന്നെ തുടരാൻ തീരുമാനം. ജനുവരി 1 മുതൽ ടെക്‌സ്‌റ്റൈൽസ് മേഖലയ്‌ക്ക് 5 ശതമാനത്തിൽ നിന്നും 12 ശതമാനം ജിഎസ്ടിയായി നികുതി വർദ്ധിപ്പിച്ച തീരുമാനമാണ് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവെച്ചത്. വിവിധ സംസ്ഥാനങ്ങൾ ജിഎസ്ടി ഉയർത്തിയ തീരുമാനം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണിത്.
ജനുവരി 1 മുതൽ ജിഎസ്ടി നിരക്ക് പ്രാബല്യത്തിൽ വരുമെന്ന തീരുമാനം കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന കൗൺസിലിലായിരുന്നു പ്രഖ്യാപിച്ചത്. തുടർന്ന് ഗുജറാത്ത്, പശ്ചിമബംഗാൾ, ഡൽഹി, രാജസ്ഥാൻ, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തി മുന്നോട്ടുവന്നു. തുടർന്ന് ഇന്ന് ധനമന്ത്രി നിർമല സീതാരാമന്റെ അദ്ധ്യക്ഷതയിൽ നടന്ന ജിഎസ്ടി കൗൺസിലിൽ വിഷയം ചർച്ച ചെയ്യുകയും ജിഎസ്ടി നിരക്ക് ഉയർത്തിയ നടപടി താൽകാലികമായി തടഞ്ഞുവെക്കുകയും ചെയ്തു.
46-ാമത് ജിഎസ്ടി കൗൺസിൽ യോഗമാണ് പുതുവത്സര തലേന്നായ ഇന്ന് ധനമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്നത്. അടുത്ത കൗൺസിൽ യോഗത്തിൽ ടെക്‌സ്‌റ്റൈൽ മേഖലയിലെ ജിഎസ്ടി 12 ശതമാനമാക്കുന്നത് സംബന്ധിച്ച് വീണ്ടും ചർച്ച ചെയ്യുമെന്നും അധികൃതർ അറിയിച്ചു.















