ന്യൂഡൽഹി: രാജ്യത്തെ വിദേശ മൊബൈൽ നിർമാണ കമ്പനികളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. കമ്പനി ഓഫീസുകളിലും കമ്പനിയുമായി ബന്ധപ്പെട്ട വ്യക്തികളുടെ ഓഫീസുകളിലുമാണ് പരിശോധന നടന്നത്. തമിഴ്‌നാട്, കർണാടക, അസം, മഹാരാഷ്‌ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ ഉൾപ്പെടെ 11 സംസ്ഥാനങ്ങളിലായിരുന്നു പരിശോധന. ആദായനികുതി വകുപ്പ് തന്നെയാണ് പരിശോധനയുടെ വിവരം പുറത്തുവിട്ടത്.
വിദേശത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന രണ്ട് വമ്പൻ കമ്പനികളുടെ ഓഫീസുകളിലായിരുന്നു പരിശോധനയെന്ന് ധനമന്ത്രാലയം അറിയിച്ചു. മൊബൈൽ നിർമാണത്തിനുളള സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിൽ നികുതി വെട്ടിപ്പ് ഉൾപ്പെടെയുളള ക്രമക്കേടുകൾ ഉണ്ടോയെന്നായിരുന്നു പരിശോധന. കമ്പനികളുടെ റോയൽറ്റി ക്ലെയിമിലും പരിശോധന നടന്നതായി ധനമന്ത്രാലയം അറിയിച്ചു.
മൊബൈൽ നിർമാണത്തിനുളള വസ്തുക്കൾ വാങ്ങിയതിൽ കമ്പനികൾ 1961 ലെ ആദായനികുതി നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. 1000 കോടിയോളം രൂപയുടെ വീഴ്ചയാണ് കണ്ടെത്തിയതെന്നാണ് വിവരം. കമ്പനികളിലെ വിദേശനിക്ഷേപവുമായി ബന്ധപ്പെട്ട രേഖകളും പരിശോധിച്ചു.
കമ്പനികൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ ഇന്ത്യൻ കമ്പനിയുടെ സേവനം പ്രയോജനപ്പെടുത്തുന്നതായും റെയ്ഡിൽ കണ്ടെത്തി. സ്രോതസിൽ നിന്നുളള നികുതി ചട്ടങ്ങൾ പോലും ഇക്കാര്യത്തിൽ പാലിച്ചിട്ടില്ല. നികുതി നൽകാതെ കമ്പനിയുടെ കരുതൽതുകയിൽ നിന്നും 42 കോടി രൂപ ഇന്ത്യയ്‌ക്ക് പുറത്തേക്ക് മാറ്റാൻ ശ്രമിച്ചതിന്റെ രേഖകളും റെയ്ഡിൽ കണ്ടെടുത്തു. ഡൽഹി എൻസിആർ, മദ്ധ്യപ്രദേശ്, ആന്ധ്ര പ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലും പരിശോധന നടന്നു.
Comments