പാലക്കാട് ; സിപിഎം ജില്ലാ സമ്മേളനത്തിൽ പോലീസിനെയും ആഭ്യന്തര വകുപ്പിനെയും രൂക്ഷമായി വിമർശിച്ച് പ്രതിനിധികൾ. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിലായിരുന്നു പോലീസിനെതിരെ വിമർശനം ഉന്നയിച്ചത്. സർക്കാരിന് നാണക്കേട് ഉണ്ടാക്കുന്ന തരത്തിലാണ് പോലീസ് പ്രവർത്തിക്കുന്നത് എന്ന് പ്രവർത്തകർ കുറ്റപ്പെടുത്തി.
സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന സമീപനമാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഇത് ശരിയല്ലെന്ന് പ്രതിനിധികൾ പറഞ്ഞു. മുൻ എം. എൽ. എയും കെടിഡിസി ചെയർമാനുമായ പി.കെ.ശശിക്കെതിരെയും സമ്മേളനത്തിൽ രൂക്ഷ വിമർശനം ഉയർന്നു. സാധാരണ മറ്റ് നേതാക്കൻമാർക്ക് ഇല്ലാത്ത പരിഗണനയാണ് പി.കെ ശശിക്ക് ലഭിച്ചതെന്നാണ് സമ്മേളനത്തിൽ പറഞ്ഞത്. പുതുശ്ശേരി, പട്ടാമ്പി ഏരിയയിൽ നിന്നുള്ള പ്രതിനിധികളാണ് വിമർശനം ഉന്നയിച്ചത്.
ജില്ലാ നേതൃത്വം ഒന്നിനും കൊള്ളാത്തവരായി മാറിയതിനാലാണ് ജില്ലയിൽ പ്രാദേശിക ഘടകങ്ങളിൽ വിഭാഗീയത രൂക്ഷമായതെന്ന് പ്രതിനിധികൾ ആരോപിച്ചു. പല സ്ഥലങ്ങളിലും പ്രശ്നങ്ങൾ രൂക്ഷമായത് ജില്ല സെക്രട്ടറിയുടെ പിടിപ്പ് കേട് കാരണമാണെന്നും കുറ്റപ്പെടുത്തി. സംസ്ഥാന കമ്മറ്റി അംഗം എൻ.എൻ കൃഷ്ണദാസിനെതിരെയും വിമർശനമുയർന്നു.
Comments