ശ്രീനഗർ : മാതാ വൈഷ്ണോദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് ഭക്തർ മരിച്ച സംഭവത്തിൽ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ച് ഭരണകൂടം . സംഭവം മൂന്ന് അംഗ ഉന്നതതല സമിതി അന്വേഷിക്കും. ക്ഷേത്രത്തിൽ പുലർച്ചെ അനുഭവപ്പെട്ട തിരത്തിൽ 12 പേരാണ് മരിച്ചത്.
മാതാ വൈഷ്‌ണോ ദേവി ക്ഷേത്ര ബോർഡ് ആണ് ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചതായുള്ള പ്രസ്താവന പുറത്തുവിട്ടത്. ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി, ജമ്മു സോൺ എഡിജിപി, ജമ്മു ഡിവിഷണൽ കമ്മീഷണർ എന്നിവരടങ്ങുന്നതാണ് മൂന്നംഗ സമിതി. സംഭവത്തിൽ അന്വേഷണം നടത്തി ഒരാഴ്ചയ്‌ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ സമിതിയ്‌ക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. അപകടത്തിന്റെ കാരണത്തെക്കുറിച്ചാകും കമ്മിറ്റി പ്രധാനമായും അന്വേഷിക്കുക.
പുലർച്ചെ 2.15 നാണ് തിക്കിലും തിരക്കിലും പെട്ട് അപകടം ഉണ്ടായത്. മൂന്നാം നമ്പർ ഗേറ്റിലായിരുന്നു സംഭവം. 15 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ചികിത്സ ചിലവ് മുഴുവൻ വഹിക്കുമെന്ന് വൈഷ്‌ണോ ദേവി ക്ഷേത്ര ബോർഡ് അറിയിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് കേന്ദ്രസർക്കാർ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും.
കൊല്ലപ്പെട്ടവരുടെയും, പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് ജമ്മു കശ്മീർ ഭരണകൂടവും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും , കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയുമാണ് ഭരണകൂടം നൽകുക.
Comments