ന്യൂഡൽഹി: ഉത്തർ പ്രദേശിൽ ബിജെപി വീണ്ടും ഉജ്ജ്വല വിജയം നേടുമെന്ന് സർവേഫലം.ടൈംസ് നൗ-നവ് ഭാരത് സർവേയാണ് ഉത്തർ പ്രദേശിൽ ബിജെപിയുടെ തേരോട്ടം പ്രവചിച്ചത്.
403 അംഗ സഭയിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം 230-249 സീറ്റുകൾ വരെ നേടുമെന്നാണ് സർവേ പറയുന്നത്. സമാജ്വാദി പാർട്ടിയാകും മുഖ്യപ്രതിപക്ഷ കക്ഷി. കോൺഗ്രസ് രണ്ടക്കം കടക്കില്ലെന്നും സർവേ പ്രവചിക്കുന്നു. ടൈംസ് നൗ-നവ്ഭാരതിന് വേണ്ടി വെറ്റോയാണ് സർവേ നടത്തിയത്. 2017ൽ 325 സീറ്റിൽ വിജയിച്ചാണ് ബിജെപി അധികാരത്തിലെത്തിയിരുന്നത്.
2017ൽ 48 സീറ്റു കിട്ടിയ സമാജ് വാദി പാർട്ടിക്ക് 137 മുതൽ 152 സീറ്റു വരെ സർവേ പ്രവചിക്കുന്നു. മുൻ തെരഞ്ഞെടുപ്പിൽ 19 സീറ്റു കിട്ടിയ മായാവതിയുടെ ബിഎസ്പിക്ക് 9-14 സീറ്റുകൾ ലഭിക്കും. പ്രിയങ്കയുടെ നേതൃത്വത്തിൽ പ്രചാരണം നടത്തുന്ന കോൺഗ്രസിന് പ്രവചിക്കുന്നത് നാലു മുതൽ ഏഴു വരെ സീറ്റാണ്. 2017ൽ പാർട്ടിക്കു കിട്ടിയത് ഏഴു സീറ്റാണ്.
ബിജെപി സഖ്യത്തിന് 38.6 ശതമാനം വോട്ടാണ് സർവേ പ്രവചിക്കുന്നത്. എസ്.പി സഖ്യത്തിന് 34.4 ശതമാനം വോട്ടുലഭിക്കും.ഡിസംബർ 16നും 30നുമിടയിലാണ് സർവേ നടത്തിയത്. 21,480 പേരാണ് സർവേയിൽ പങ്കെടുത്തത്.
Comments