തിരുവനന്തപുരം: സംസ്ഥാനത്ത് എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വ്യാപകമായി വൻതോതിൽ ആയുധസംഭരണം നടക്കുന്നതായി വിവരം. തിരുവനന്തപുരം മുട്ടത്തറ പരുത്തിക്കുഴിയിൽ കഴിഞ്ഞ ദിവസം എസ്ഡിപിഐ പ്രവർത്തകന്റെ സഹോദരന്റെ വീട്ടിലെ പഴയ ഫ്രിഡ്ജിൽ നിന്നും വടിവാൾ ഉൾപ്പെടെ കണ്ടെടുത്തിരുന്നു. സംസ്ഥാനത്ത് എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടും വ്യാപകമായി കലാപത്തിന് തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് സംഭവം.
പരുത്തിക്കുഴി സിഎസ്ഐ പളളിക്ക് സമീപം എസ്ഡിപിഐ പ്രവർത്തകന്റെ സഹോദരൻ ഉബൈദിന്റെ വീട്ടിലെ പഴയ ഫ്രിഡ്ജിൽ നിന്നാണ് ആയുധങ്ങൾ കണ്ടെടുത്തത്. ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വീടും പരിസരവും ശുചിയാക്കാനെത്തിയ നഗരസഭാ ജീവനക്കാർ വീടിന് പുറത്ത് വെച്ചിരുന്ന പഴയ ഫ്രിഡ്ജ് തുറന്ന് നോക്കിയപ്പോഴാണ് വടിവാളും കത്തിയും ഉൾപ്പെടെ കണ്ടെത്തിയത്. നാല് വടിവാളുകളും ഒരു കത്തിയുമാണ് ഫ്രിഡ്ജിനുളളിൽ ഉണ്ടായിരുന്നത്. ഉപയോഗശൂന്യമായി ഉപേക്ഷിച്ചതായിരുന്നു ഫ്രിഡ്ജ്.
ഫ്രിഡ്ജിനുള്ളിൽ വടിവാളുകൾ വെച്ചിരിക്കുന്ന ചിത്രം ജീവനക്കാർ മൊബൈലിൽ പകർത്തി. തുടർന്ന് വാട്സ് ആപ്പ് വഴി ചിത്രം പ്രചരിച്ചതോടെ നാട്ടുകാർ പൂന്തുറ പോലീസിൽ വിവരം നൽകുകയായിരുന്നു. പരിശോധനയ്ക്കായി പോലീസ് എത്തിയെങ്കിലും വിവരമറിഞ്ഞ് ആയുധങ്ങൾ ആരോ അതിനോടകം മാറ്റിയിരുന്നു.
ആയുധങ്ങൾ കണ്ടെടുക്കാൻ കഴിയാത്തതോടെ ആരോ കൊണ്ടുവന്നിട്ടതാണെന്ന് പറഞ്ഞ് ഉബൈദ് പോലീസിനോട് തട്ടിക്കയറിയിരുന്നു. എന്നാൽ പോലീസ് ഉബൈദിനെ കരുതൽ നടപടിയുടെ ഭാഗമായി കസ്റ്റഡിയിലെടുത്ത് ജാമ്യത്തിൽ വിട്ടു. മാസങ്ങൾക്ക് മുൻപാണ് ബീമാപളളി പുത്തൻപാലത്ത് നിന്നും ഉബൈദും കുടുംബവും പരുത്തിക്കുഴിയിലേക്ക് മാറിയത്. ആയുധം കണ്ടെത്തിയ വീട് ആർഎസ്എസ് ശാഖ നടക്കുന്നതിന് സമീപമാണ്.
ബീമാപളളി ഉൾപ്പെടെയുളള സ്ഥലങ്ങളിൽ എസ്ഡിപിഐക്കാരുടെ വീടുകളിലും ഇവരുടെ രഹസ്യ കേന്ദ്രങ്ങളിലും ആയുധശേഖരണം നടക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കാര്യമായ അന്വേഷണങ്ങൾ പോലീസിൽ നിന്നും ഉണ്ടായില്ല.
ബിജെപി, ആർഎസ്എസ് പ്രവർത്തകരെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടും വ്യാപകമായി കലാപത്തിന് തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് സംഭവം. പാലക്കാട്ടെ സഞ്ജീത്തിന്റെ കൊലപാതകത്തിനും ആലപ്പുഴയിലെ രൺജീത്ത് ശ്രീനിവാസന്റെ കൊലപാതകത്തിനും ശേഷവും ഇത് സംബന്ധിച്ച വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് പരുത്തിക്കുഴിയിലെ സംഭവമെന്ന് നാട്ടുകാർ പറയുന്നു.
Comments