കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷനെതിരെ പരാതിയുമായി നടൻ ദിലീപ്. കേസ് അട്ടിമറിക്കാനാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ അഭിമുഖം വഴി ശ്രമിക്കുന്നതെന്ന് ദിലീപ് പറയുന്നു. മുഖ്യമന്ത്രിയ്ക്ക് നടി പരാതി നൽകിയതിന് പിന്നിൽ പ്രോസിക്യൂഷനാണ്. പരാതിയ്ക്ക് പിന്നിൽ അന്വേഷണ ഉദ്യോഗസ്ഥനുമുണ്ട്. 202-ാം സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നതിന്റെ തലേദിവസമാണ് പരാതി രൂപപ്പെട്ടതെന്നും ദിലീപ് പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥനായ ബിജു പൗലോസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. വിസ്താരം നടന്നിരുന്നെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തൽ തെറ്റുമായിരുന്നു. പ്രോസിക്യൂട്ടറെ രാജി വെപ്പിച്ചത് വിസ്താരം അനാവശ്യമായി നീട്ടാനാണ്. ബിജു പൗലോസിനെതിരെയും നടപടിയെടുക്കണമെന്ന് പരാതിയിൽ ദിലീപ് ആവശ്യപ്പെടുന്നു.
തുടരന്വേഷണ ഹർജി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിയ്ക്കും ക്രൈംബ്രാഞ്ച് എഡിജിപിയ്ക്കും ദിലീപ് പരാതി നൽകി. ബാലചന്ദ്രന്റെ പരാതിയിൽ തുടരന്വേഷണം നടത്തുന്നതിൽ എതിർപ്പില്ല. ഗൂഢാലോചന നടത്തിയ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ അന്വേഷണം ഏൽപ്പിക്കരുതെന്നും ദിലീപ് പരാതിയിൽ പറയുന്നു.
സംഭവത്തിൽ ദിലീപിനെതിരെ ബാലചന്ദ്രകുമാർ നടത്തിയ പുതിയ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടി മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. കേസിൽ രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവെച്ചതിൽ ആശങ്കയുണ്ടെന്ന് കത്തിൽ പറയുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ പ്രോസിക്യൂഷനെതിരെ പരാതിയുമായി ദിലീപ് എത്തിയത്.
നടി ആക്രമിക്കപ്പെട്ട കേസിൽ ഒന്നാം പ്രതിയായ പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. ദിലീപിന്റെ വീട്ടിൽവെച്ച് സുനിയെ താൻ കണ്ടിട്ടുണ്ടെന്നും ദൃശ്യങ്ങൾ പൾസർ സുനി ദിലീപിന് കൈമാറിയെന്നും ബാലചന്ദ്രകുമാർ ആരോപിച്ചിരുന്നു.
Comments