തിരുവനന്തപുരം: ഗതാഗതമന്ത്രി കെ.ബി ഗണേഷ്കുമാറിനെതിരെ രൂക്ഷ വിമർശനവുമായി സംയുക്ത സമരസമിതി. ഗതാഗത മന്ത്രിയുടേത് ധാർഷ്ട്യം നിറഞ്ഞ നിലപാടാണെന്നും എങ്ങനെയാണ് ടെസ്റ്റ് നടക്കുന്നതെന്ന് പോലും മന്ത്രി ഇതുവരെ കണ്ടിട്ടില്ലെന്നും സമിതി ആരോപിച്ചു.
തുഗ്ലക് പരിഷ്കാരമാണ് ഗതാഗത മന്ത്രിയുടേത്. ഡ്രൈവിംഗ് സ്കൂൾ മേഖലയെ ആർക്കോ തീറെഴുതി കൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മന്ത്രി ഗണേഷ് കുമാറിന് ആ പദവി ചേർന്നതല്ലെന്നും ഡ്രൈവിംഗ് സ്കൂൾ ഉടമകൾ വിമർശിച്ചു. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട് ചർച്ചയ്‌ക്ക് വിളിപ്പിച്ച മന്ത്രി തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും സംയുക്ത സമരസമിതി ആരോപിച്ചു.
തീരുമാനത്തിനെതിരായാൽ ഭവിഷത്ത് അറിയുമെന്ന ആമുഖത്തോടെയായിരുന്നു ചർച്ച ആരംഭിച്ചത്. സിഐടിയുവിനെ മാത്രം വിളിച്ച് രാഷ്‌ട്രീയമായി വേർതിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സമിതി പറഞ്ഞു. മലപ്പുറം ലോബിയാണ് സമരത്തിന് പിന്നിലെന്നാണ് മന്ത്രിയുടെ വാദം. എന്നാൽ ജീവിക്കാനുള്ള സമരമാണ് നടക്കുന്നതെന്നും സമിതി കൂട്ടിച്ചേർത്തു.
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ പ്രതിഷേധിച്ച് രണ്ടാം തീയതി മുതൽ ഡ്രൈവിംഗ് സ്കൂൾ ഉടമകൾ സമരത്തിലാണ്. തിങ്കളാഴ്ച സെക്രട്ടറിയേറ്റ് മാർച്ചും ധർണയും നടത്തുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. കേരളത്തിലെ എല്ലാ ഡ്രൈവിംഗ് സ്കൂൾ ഉടമകളും പങ്കെടുക്കാൻ ആഹ്വനം ചെയ്തിട്ടുണ്ട്. ഗതാഗത വകുപ്പ് സർക്കുലർ പിൻവലിക്കണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സെക്രട്ടറിയേറ്റ് മാർച്ച്. കോടതി വിധി വന്ന ശേഷം സമര പരിപാടികൾ ആലോചിക്കുമെന്നും വേണ്ടിവന്നാൽ നിരാഹര സമരത്തിലേക്കും കടക്കുമെന്നും സമിതി അറിയിച്ചിട്ടുണ്ട്.