ന്യൂഡൽഹി: രാജ്യത്ത് വാഹന വിൽപനയിൽ 27 ശതമാനത്തിന്റെ വർദ്ധന. ഏപ്രിൽ മാസത്തിലെ കണക്കാണ് ഡീലർമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (ഫാഡ) പുറത്തുവിട്ടത്. ഏപ്രിലിൽ 22 ലക്ഷം വാഹനങ്ങളാണ് നിരത്തിലെത്തിയതെന്ന് ഫാഡ അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ സമയം 17.4 ലക്ഷം വാഹനങ്ങളായിരുന്നു രാജ്യത്ത് വിറ്റുപോയത്.
ഫാഡയുടെ കണക്കുപ്രകാരം ഏപ്രിലിൽ ഇരുചക്രവാഹന വിൽപനയിൽ 33 ശതമാനം വർദ്ധനയുണ്ടായി. മുൻവർഷത്തെ 12.3 ലക്ഷത്തിൽ നിന്ന് 16.4 ലക്ഷമായാണ് ഇത് കൂടിയത്. കാർ വിൽപന 2023 ഏപ്രിലിലെ 2.89 ലക്ഷത്തിൽ നിന്ന് 3.35 ലക്ഷമായി വർദ്ധിച്ചു. 16 ശതമാനത്തിന്റെ വർദ്ധന. പുതിയ മോഡലുകൾ തുടർച്ചയായി വിപണിയിലെത്തുന്നത് വിൽപന ഉയരാൻ കാരണമായിട്ടുണ്ടെന്ന് ഫാഡ പറയുന്നു.
വാണിജ്യ വാഹന വിൽപനയിൽ രണ്ട് ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 88,663-ൽ നിന്ന് 90,707 ആയി ഉയർന്നു. മുച്ചക്ര വാഹന വിൽപനയിൽ ഒൻപത് ശതമാനവും ട്രാക്ടർ വിൽപനയിൽ ഒരു ശതമാനവുമാണ് വർദ്ധന. കാലവർഷം അനുകൂലമാകുമെന്ന റിപ്പോർട്ടങ്ങളും ഉത്സവങ്ങളും വിവാഹങ്ങളും വിൽപന വർദ്ധനയ്‌ക്ക് പിന്നിലുണ്ടെന്ന് ഫാഡ പ്രസിഡന്റ് മനീഷ് രാജ് സിംഘാനിയ പറഞ്ഞു.