പാലക്കാട്: തേജാഭായ് ആൻഡ് ഫാമിലിയെന്ന പൃഥ്വിരാജ് ചിത്രത്തിൽ നായികയുടെ കുടുംബത്തെ പറ്റിച്ച് വിവാഹം നടത്തുന്നത് നാം കണ്ടതാണ്. വ്യാജ അച്ഛനും അമ്മയും സഹോദരങ്ങളും ചേർന്നാണ് തേജാഭായ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിരാജിന് സിനിമയിൽ വിവാഹം നടത്താൻ ശ്രമിക്കുന്നത്. ഇതിന് സമാനമായ സംഭവമാണ് പാലക്കാട് നിന്നും റിപ്പോർട്ട് ചെയ്യുന്നത്.
വ്യാജ കുടുംബാംഗങ്ങളെ തരപ്പെടുത്തി അമ്പതോളം പേരെ പറ്റിച്ച സംഘം പോലീസിന്റെ പിടിയിലായി. സ്ത്രീകളെ കാണിച്ച് വിവാഹ തട്ടിപ്പ് നടത്തിയ അഞ്ചംഗ സംഘമാണ് പോലീസിന്റെ പിടിയിലായത്. തൃശൂർ സ്വദേശി സുനിൽ, പാലക്കാട് കേരളശേരി സ്വദേശി കാർത്തികേയൻ, പാലക്കാട് സ്വദേശിനികളായ സജിത, ദേവി, സഹീദ എന്നിവരാണ് അറസ്റ്റിലായവർ. സുനിലാണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനെന്ന് പോലീസ് അറിയിച്ചു.
സേലം സ്വദേശിയിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആരംഭിച്ച അന്വേഷണത്തിലാണ് തട്ടിപ്പ് സംഘം പിടിയിലായത്. കൊഴിഞ്ഞാമ്പാറ പോലീസിനായിരുന്നു കേസന്വേഷണത്തിന്റെ ചുമുതല. തമിഴ്‌നാട്ടിൽ വിവാഹപരസ്യം നൽകിയിരുന്ന സേലം സ്വദേശി മണികണ്ഠനാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ ഡിസംബർ 12നായിരുന്നു കേസിനാസ്പദമായ സംഭവം.
ഗോപാലപുരം അതിർത്തിയിലെ ക്ഷേത്രത്തിൽ സജിതയുമായിട്ടായിരുന്നു മണികണ്ഠന്റെ വിവാഹം. വധുവിന്റെ അമ്മയ്‌ക്ക് സുഖമില്ലെന്ന കാരണം പറഞ്ഞ് വിവാഹം ഉടൻ നടത്തി. ഇതിന് പിന്നാലെ വിവാഹ കമ്മീഷനായി ഒന്നര ലക്ഷം രൂപ മണികണ്ഠനിൽ നിന്നും വാങ്ങി.
വിവാഹ ദിനം വൈകിട്ടോടെ സേലത്തെ വരന്റെ വീട്ടിലേക്ക് സജിതയെ കൂട്ടിക്കൊണ്ട് പോയി. സഹോദരനെന്ന വ്യാജേന കാർത്തികേയനും വന്നു. എന്നാൽ ഇതിന് തൊട്ടടുത്ത ദിവസം സജിതയുടെ അമ്മയ്‌ക്ക് വീണ്ടും അസുഖം കൂടിയെന്ന് പറഞ്ഞ് സജിതയും സഹോദരനായി അഭിനയിച്ച കാർത്തികേയനും തിരികെ നാട്ടിലേക്ക് കടന്നു.
എന്നാൽ ഇതിന് ശേഷം ഇവരെക്കുറിച്ച് മണികണ്ഠന് വിവരം ലഭിച്ചില്ല. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഒരാഴ്ച കഴിഞ്ഞിട്ടും വിവരം ലഭിക്കാതിരുന്നതിനെ തുടർന്ന് താൻ പറ്റിക്കപ്പെടുകയായിരുന്നുവെന്ന് മണികണ്ഠന് തോന്നി. സുഹൃത്തുക്കളുമായി ചേർന്ന് അന്വേഷിച്ചപ്പോൾ വിവാഹം തട്ടിപ്പായിരുന്നുവെന്ന് കണ്ടെത്തി.
പിന്നീട് കൊഴിഞ്ഞാമ്പാറ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തിൽ സംഘത്തെ പിടികൂടുകയായിരുന്നു. സമാന രീതിയിൽ അൻപതോളം പേരെ പറ്റിച്ചിട്ടുണ്ടെന്ന് പ്രതികൾ സമ്മതിച്ചു. ചിറ്റൂർ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
Comments