ഇടുക്കി: അന്തരിച്ച എംഎൽഎ പിടി തോമസിനെ ദ്രോഹിയെന്ന് വിളിച്ച് മുൻ വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി. തനിക്കെതിരെ കള്ളക്കേസ് ഉണ്ടാക്കാൻ ശ്രമിച്ചയാളാണ് പിടി തോമസെന്നും സിപിഎമ്മിനെ ഏറ്റവും കൂടുതൽ ദ്രോഹിച്ച വ്യക്തിയാണെന്നും എംഎം മണി പറഞ്ഞു. ഇടുക്കി ജില്ലാ സമ്മേളനത്തിലെ സമാപന ചടങ്ങിലാണ് മണിയുടെ പ്രസ്താവന.
മാധവ് ഗാഡ്ഗിലും കസ്തൂരി രംഗനും കൊണ്ടുവന്ന് ഇടുക്കിയെ ദ്രോഹിച്ച ആളാണ് പിടിയെന്നും അങ്ങനെയുള്ള ആളെ ഇപ്പോൾ പുണ്യാളനെന്ന് പറഞ്ഞാൽ അംഗീകരിക്കാനാകില്ല. പൊതുപ്രവർത്തകനാകുമ്പോൾ മരിച്ചാലും ജീവിച്ചിരിക്കുമ്പോൾ ചെയ്യുന്ന ദ്രോഹം അനിവാര്യമായി ചർച്ച ചെയ്യുമെന്നും മണി കൂട്ടിച്ചേർത്തു.
എംഎം മണിയുടെ വാക്കുകൾ ഇങ്ങനെ ‘പി.ടി തോമസ് മരിച്ചു, മരിക്കുമ്പോൾ ആരും ഖേദം പ്രകടിപ്പിക്കും. അക്കാര്യത്തിൽ തർക്കമില്ല… മരിക്കുമ്പോൾ ഖേദം പ്രകടിപ്പിക്കുന്നത് ഒരു മര്യാദ മാത്രമാണ്. എറണാകുളത്തുവെച്ച് സൈമൺ ബ്രിട്ടോ അടക്കമുള്ളവരെ ദ്രോഹിച്ചതിലെല്ലാം പിന്നിൽ തോമസിന് പങ്കുണ്ട്. മരിച്ച് കിടന്നാലും ഞങ്ങൾക്ക് പറയാനുള്ളത് പറയും, ആരോടും പറയും.
ഉമ്മൻചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും പിടി തോമസുമെല്ലാം ചേർന്നാണ് എനിക്കെതിരെ കള്ളക്കേസ് ഉണ്ടാക്കിയത്. എന്നിട്ട് ഇപ്പോൾ മരിച്ചപ്പോൾ പുണ്യാളനാണെന്നൊന്നും പറഞ്ഞാൽ ഞാൻ അംഗീകരിക്കില്ല. പൊതുപ്രവർത്തകനാകുമ്പോൾ മരിച്ചാലും ജീവിച്ചിരിക്കുമ്പോൾ ചെയ്യുന്ന ദ്രോഹം അനിവാര്യമായി ചർച്ച ചെയ്യും’ എം.എം മണി പറഞ്ഞു.
Comments