ആലപ്പുഴ : ബിജെപി നേതാവ് രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പോപ്പുലർഫ്രണ്ട് പ്രവർത്തകർ പിടിയിൽ. രണ്ട് പ്രവർത്തകരെ കൂടിയാണ് അന്വേഷണ സംഘം പിടികൂടിയത്. കൊലയാളി സംഘത്തിൽ നേരിട്ട് ഉൾപ്പെട്ടവർ ആണ് പിടിയിലായിരിക്കുന്നത് എന്നാണ് സൂചന.
കൃത്യം നടത്തിയവരും ആസൂത്രണം ചെയ്തവരുമായി ഏകദേശം 25 പ്രതികളാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 17 പേർ അറസ്റ്റിലായിട്ടുണ്ട്. 12 അംഗ സംഘമാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്. ബുധനാഴ്ച കസ്റ്റഡിയിൽ ആയ രണ്ട് പേർ ഉൾപ്പെടെ ഇതുവരെ കൃത്യത്തിൽ പങ്കെടുത്ത എട്ട് പേരാണ് കസ്റ്റഡിയിൽ ആയിരിക്കുന്നത്. ബാക്കിയുള്ള നാല് പേർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്.
നിലവിൽ കേസ് അന്വേഷണം നിർണായക ഘട്ടത്തിലാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. മുഴുവൻ പ്രതികളെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. കൃത്യമായ ഗൂഢാലോചനയ്‌ക്ക് ശേഷമാണ് രൺജീതിനെ പോപ്പുലർഫ്രണ്ട് ഗുണ്ടാ സംഘം കൊലപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുവരാൻ മുഴുവൻ പ്രതികളും അറസ്റ്റിലാകേണ്ടതുണ്ട്.
വീട്ടമ്മയുടെ പേരിൽ എടുത്ത സിം കാർഡുകൾ ഉപയോഗിച്ചാണ് അക്രമികൾ ആശയവിനിമയം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ വീട്ടമ്മയെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അതേസമയം പ്രതികളെ പൂർണമായി പിടികൂടാൻ കാലതാമസം വരുത്തിയ പോലീസ് നടപടിയിൽ ബിജെപി കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.
Comments